District News
ഇരിങ്ങാലക്കുട: കേന്ദ്ര റെയിൽവേ അംഗീകാരം ലഭിച്ച നിർദിഷ്ട തിരൂർ - ഗുരുവായൂർ - ഇരിങ്ങാലക്കുട റെയിൽപാതയിൽ ഇരിങ്ങാലക്കുട പ്രധാന ജംഗ്ഷനാക്കി വികസിപ്പിക്കണമെന്ന് ആവശ്യം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് തിരൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട പാത നിർമാണത്തിനു കേന്ദ്രറെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയതായി കഴിഞ്ഞദിവസം അറിയിച്ചത്. പാതയ്ക്കുവേണ്ടി പ്രയത്നിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു.
ഈ പാത വന്നാൽ ഏറ്റവും ഗുണം ഇരിങ്ങാലക്കുടയ് ക്കായിരിക്കുമെന്നു റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇരിങ്ങാലക്കുടയെ ജംഗ്ഷൻ സ്റ്റേഷനായി വികസിപ്പിക്കാനാകും. ഇതിനായി സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎ തോമസ് ഉണ്ണിയാടനും എല്ലാ സഹായവും നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
തീരമേഖലയിലുള്ള ജനങ്ങൾക്കാണു പാത ഏറ്റവും ഗുണം ചെയ്യുക. ബസുകളെ മാത്രം ആശ്രയിക്കുന്ന തീരമേഖലയിലുള്ളവർക്ക് ഇരിങ്ങാലക്കുടയിലും ഗുരുവായൂരിലുമെത്തി മറ്റു സ്ഥലങ്ങളിലേക്ക് ദീർഘദൂരയാത്ര ചെയ്യാൻ സാധിക്കും. ഈ സർക്കാരിന്റെ കാലത്തുതന്നെ പാത നിർമാണം പൂർത്തിയാക്കാൻവേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് സംസ്ഥാന സർക്കാരിനോടും തോ മസ് ഉണ്ണിയാടൻ എംഎൽഎയോടും ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട സ്റ്റേഷനോടുചേർന്നു കിടക്കുന്ന 15 ഏ
ക്കർ വികസനത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് ആവശ്യപ്പെട്ടു.
District News
ഈ മനുഷ്യർ എന്തുചെയ്യും..?
ചികിത്സകഴിഞ്ഞിട്ടും കൂട്ടിക്കൊണ്ടുപോകാൻ ആളില്ലാതെ തൃശൂർ മെഡിക്കൽ കോളജിൽ നാല്പതോളം പേർ കഴിയുന്നതായി കഴിഞ്ഞദിവസം ദീപിക പ്രസിദ്ധീകരിച്ച വാർത്ത സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഈ അവസ്ഥയ്ക്ക് അടിയന്തരമായി ഒരു മാറ്റം വരേണ്ടേ?
മക്കളാൽ വീടിനു പുറത്താക്കപ്പെട്ടവർക്കും ആരോരുമില്ലാത്തവർക്കും അന്തിയുറങ്ങാൻ കൂരയില്ലാത്തവർക്കും ആശ്വാസകേന്ദ്രങ്ങൾ വേണ്ടേ? ആശുപത്രികളിൽ കഴിയുന്പോൾ അവർക്കും സഹായത്തിന് ആരെങ്കിലും വേണ്ടേ?
കഴിഞ്ഞദിവസം മെഡിക്കൽ കോളേജിലുണ്ടായ ഒരു സംഭവത്തിനു ഞാൻ ദൃക്സാക്ഷിയാണ്. നിരാലംബനായ ഒരു മനുഷ്യന്റെ അവസ്ഥകണ്ട് അദ്ദേഹത്തെ സഹായിക്കാനും ബൈസ്റ്റാൻഡറായി നിൽക്കാനും ഒരാൾ കടന്നുവന്നു. അദ്ദേഹത്തെ അതിനനുവദിക്കാതെ അവിടെനിന്ന് ആട്ടിപ്പായിക്കാനാണ് ആശുപത്രി അധികൃതർ ശുഷ് കാന്തി കാട്ടിയത്!
ചികിത്സയിൽ കഴിയുന്പോഴും, രോഗംമാറി പുറത്തിറങ്ങിയാലും ഇത്തരം നിരാലംബ ജീവിതങ്ങൾക്ക് അവരുടെ ജീവൻ നിലനിർത്താനും ആശ്വാസത്തോടെ ഒന്നു തലചായ്ക്കാനുമുള്ള സൗകര്യങ്ങളുള്ള ആശ്രയകേന്ദ്രങ്ങൾ സ്വയം സന്നദ്ധരായി വരുന്ന വോളണ്ടിയർമാരെ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും ആരംഭിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നു.
ജയിംസ് ആഴ്ചങ്ങാടൻ,
സംസ്ഥാന ജനറൽ സെക്രട്ടറി,
കെസിബിസി പ്രോലൈഫ് സമിതി.
District News
വടക്കാഞ്ചേരി: മണ്ഡലത്തിലെ വൈദ്യുതി മേഖലയുടെ വികസ നത്തുടർച്ചയ്ക്കായുള്ള ആവശ്യങ്ങൾ സർക്കാരിന് സമർപ്പിച്ച് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ. മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽനടന്ന യോഗത്തിലാണ് സമഗ്ര പ്രപ്പോസൽ അവതരിപ്പിച്ചത്.
വടക്കാഞ്ചേരി ഇലക്ട്രിക്കൽ സബ്ഡിവിഷനിൽ പുന്നംപറമ്പ് സെക്ഷനു കീഴിൽ കുണ്ടുകാട് ഭാഗത്ത് 33 കെവി സബ്സ്റ്റേഷൻ അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. നിലവിൽ കരുമത്ര, കട്ടിലപ്പൂവം 11കെവി ഫീഡറുകളിൽ നിന്നുമാണ് പുന്നംപറമ്പ് സെക്ഷനിലേക്ക് ഫീഡ് ചെയ്യുന്നത്.
വടക്കാഞ്ചേരി സബ്സ്റ്റേഷനിൽനിന്നുള്ള കരുമത്ര ഫീഡർ 16കി.മീറ്റർ നീളത്തിലും മാടക്കത്തറ-സബ്സ്റ്റേഷനിൽനിന്നുള്ള കട്ടിലപ്പൂവം ഫീഡർ 17 കി.മീറ്റർ നീളത്തിലുമാണുള്ളത്. എങ്കക്കാട് വടക്കാഞ്ചേരി 110 കെവി സബ്സ്റ്റേഷൻ 220 കെവി സബ്സ്റ്റേഷനാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ടു.
പുന്നംപറമ്പ്, വടക്കാഞ്ചേരി, കുണ്ടന്നൂർ, ചെറുതുരുത്തി എന്നീ സെക്ഷനുകളിലേക്ക് 11 കെവി.ഫീഡ് ചെയ്യുന്നത് വടക്കാഞ്ചേരി സബ്സ്റ്റേഷനിൽനിന്നാണ്. പ്രശ്നം പരിഹരിക്കാനായി നിലവിലെ 110 കെവി സബ്സ്റ്റേഷൻ 220 കെവി സബ്സ്റ്റേഷനായി ഉയർത്തണമെന്നും വ്യക്തമാക്കി.
പൂമല - വടക്കാഞ്ചേരി വ രെ 33 കെവി ലൈൻ സ്ഥാപിക്കണം. കുറാഞ്ചേരി ടേക്ക് എ ബ്രേക്കിനോട് ചേർന്ന് ഇവി ചാർജിംഗ് സ്റ്റേഷൻ നിർമിക്കണം.
എളുപ്പത്തിൽ ഫീസിബിലിറ്റി ലഭ്യമാക്കുന്നതിനാവശ്യമായ ഇടങ്ങളിൽ ഡിസ്ട്രിബൂഷൻ ട്രാൻസ്ഫോർമറിന്റെ ശേഷി വർധിപ്പിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
District News
തലോർ: തലോർ ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കംകുറിച്ച് 26 വർഷമോ അതിലധികമോ ദാന്പത്യജീവിതം പൂർത്തിയാക്കിയ ഇടവകയിലെ ദന്പതികൾക്കായി പ്രത്യേക ദന്പതീ സംഗമം സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ അധ്യക്ഷനായി.
തൃശൂർ അതിരൂപത ലീജിയൻ ഓഫ് അപ്പസ്തോലിക് ഫാമിലി ലീഡർ ഡോ. ടോണി ജോസഫ്, തൃശൂർ മെഡിക്കൽ കോളജ് പ്രഫസർ ഡോ. സിനു എന്നിവർ ക്ലാസെടുത്തു. 1927ൽ സ്ഥാപിതമായ തലോർ ഇടവകയുടെ അൻപതാം വാർഷികാഘോഷങ്ങൾ വിവിധ പരിപാടികളോടെ വിപുലമായ രീതിയിലാണ് സംഘടിപ്പിക്കുന്നത്.
2027 ജനുവരിയിലാണു സമാപനം.
വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, ജനറൽ കണ്‍വീനർ റിഫിൻ കുന്നത്ത്, ജോയിന്റ് കണ്‍വീനർമാരായ സെഫിൻ ജോണ്സൻ, കുര്യൻ ചാമവളപ്പിൽ, കൈക്കാരൻമാരായ ബാബുദാസ് തരകൻ, ദേവസി തൃശോക്കാരൻ, ഡേവിസ് കുറ്റിക്കാട്ട്, ജോസ് റാഫേൽ തട്ടിൽ, പ്രോഗ്രാം കണ്‍വീനർ കെ.എം. ആന്റണി, സംഗമം കണ്‍വീനർ പ്രഫ. വി.എം. ചാക്കോ, അഡ്വ. ഷെൽബിൻ വിജേഷ്, ജേക്കബ് തട്ടിൽ, വിൻസി നെൽസണ്‍, ആന്റണി കോക്കി, ജിജോ, റോബിൻ മാളിയേക്കൽ, ജോഹൻ റോബിൻ, സിജോ സീനായ് എന്നിവർ നേതൃത്വം നൽകി.
District News
തൃശൂർ: രാഷ്ട്രീയ സാമൂഹിക പ്രാധാന്യമുള്ള സിനിമകൾ അപൂർവമാകുകയും അക്രമോത്സുകതയുള്ളവ പെരുകുകയും ചെയ്യുന്നുവെന്ന് കവി റഫീഖ് അഹമ്മദ്.
മൾട്ടിപ്ലക്സുകളിലെത്തി സിനിമ കാണുന്നതു മാനുഷികവും ജൈവികവുമായ ആനന്ദം നൽകുന്നുണ്ടോയെന്നു സംശയമാണ്. മികച്ച സാഹിത്യകൃതികളെ ഉപജീവിച്ച് ഇറങ്ങിയ പഴയ സിനിമകൾ രാഷ്ട്രീയദർശനം നൽകുന്നുണ്ട്. സാങ്കേതികമായ വളർച്ചയും മേൻമയുമുള്ള പുതിയ സിനിമകൾ കണ്ടിറങ്ങുന്പോൾ മനസിലൊന്നും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോലഴി ഗ്രാമീണ വായനശാലയിൽ പ്രവർത്തിക്കുന്ന കോലഴി സിനിമ കൊട്ടകയുടെ നൂറാം പ്രദർശനാഘോഷം സാഹിത്യ അക്കാദമിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിനിമയും മാനവികതയും എന്ന വിഷയത്തിൽ ഡോ.കെ.പി.എൻ. അമൃത മുഖ്യപ്രഭാഷണം നടത്തി. വായനശാല വൈസ് പ്രസിഡന്റ് സി. ബാലചന്ദ്രൻ, കെ.ബി. മധുസൂദനൻ, പി.പി. പ്രശാന്ത്, കെ.കെ. ആനന്ദ് എന്നിവർ പ്രസംഗിച്ചു.
District News
ചാവക്കാട്: നഗരസഭ ചെയർമാനായിരിക്കെ അന്തരിച്ച കെ.പി. വത്സലന്റെ സ്മരണാർഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണംചെയ്തു. ചെറുകഥാകൃത്ത് അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷതവഹിച്ചു. വിദ്യാർഥികളെയും വിദ്യാലയങ്ങളെയും ആദരിച്ചു.
മത്സ്യത്തൊഴിലാളി, ബീഡി തൊഴിലാളി, ചുമട്ടുതൊഴിലാളി, പട്ടികജാതി വിഭാഗങ്ങൾ, നഗരസഭാ ജീവനക്കാർ എന്നിവരുടെ മക്കളിൽ ഉന്നതവിജയംനേടിയവർക്കു അവാർഡുകൾ വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. യതീന്ദ്രദാസ്, ലിഷാ മത്രംകോട്ട്, കെ. എച്ച്. സലാം, കൗൺസിലർ ഷീജ പ്രശാന്ത്, എം.ആർ. രാധാകൃഷ്ണൻ, എ.എ. ശിവദാസൻ, പി.കെ. സെയ്താലിക്കുട്ടി, എം.ജെ. ജയരാജൻ, നഗരസഭ സെക്രട്ടറി പി.പി. റിഷ്മ പ്രസംഗിച്ചു.
District News
തൃശൂർ: ബൈക്ക് മറിഞ്ഞ് യുവാവിന്റെ ജീവൻ പൊലിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും അയ്യന്തോൾ മോഡൽ റോഡിന്റെ നിർമാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം.
കാനയില്ലാത്തതിനാൽ മഴ പെയ്താൽ ഇപ്പോഴും വെള്ളക്കെട്ടാണ്. നിർമാണം ആരംഭിച്ച് 22 വർഷമായിട്ടും അയ്യന്തോൾ നിർമല സ്കൂൾ മുതൽ പുഴയ്ക്കൽ പാടം വരെയുള്ള നാലാം ഘട്ടം പൂർത്തിയാക്കാൻ കഴിയാത്തതാണു വെള്ളക്കെട്ടിനു കാരണം. ബജറ്റിൽ ഒരുകോടി ടോക്കണ്‍ സംഖ്യയായി ഉൾപ്പെടുത്തിയ സാഹചര്യത്തിൽ നിർമാണം ഉടൻ ആരംഭിക്കണമെന്ന് അയ്യന്തോൾ ജനകീയ സമിതി ആവശ്യപ്പെട്ടു.
10 വർഷംമുന്പാണ് നിർമാണം നിർത്തിയത്. ആറുവർഷം മുന്‍പ് 20 കോടിയുടെ ഭരണാനുമതി ലഭിച്ചു. കുഴിയടയ്ക്കൽ മാത്രമാണിപ്പോൾ നടക്കുന്നത്. വാഹനങ്ങൾ വർധിച്ചതോടെ ഈ ഭാഗത്തു രാവിലെയും വൈകിട്ടും വൻ ഗതാഗതക്കുരുക്കാണ്. നിർമല സ്കൂൾ മുതൽ പുഴയ്ക്കൽ പാടം വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തെ നിർമാണം പൂർത്തിയാക്കിയാൽ ഗതാഗതം സുഗമമാകും.
കോസ്മോപോളിറ്റൻ റെസിഡൻസ് അസോസിയേഷൻ, ന്യൂ ഗാർഡൻ റെസിഡന്റ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഗുരുതര വെള്ളക്കെട്ടിനും പരിഹാരമാകും.ജനകീയസമിതി കണ്‍വീനർ ജെയിംസ് മുട്ടിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. അയ്യന്തോൾ പന്നിംകുളങ്ങര റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വിനോദ് കുറുവത്ത്, കെവിവിഇഎസ് ജില്ലാ സെക്രട്ടറി ജോഷി തേറാട്ടിൽ, കൽഹാര അപ്പാർട്മെന്റ് റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ടി.ഐ.കെ. മൊയ്ദു, കോസ്മോപോളിറ്റൻ റെസിഡന്റ്സ് അസോസിയേഷൻ പ്രതിനധി സി.എ. ജോജൻ, വാക്കേഴ്സ് ക്ലബ് പ്രതിനിധികളായ ഡോ.എ. സുരേന്ദ്രൻ, എൻ. വിവേക്, അപ്പൻ തന്പുരാൻ സ്മാരക വായനശാല മുൻ സെക്രട്ടറി എം. രഘുനന്ദനൻ, സേവിയർ ജോസ്, ഷീല സജീവ്, പി.ജെ. ജോണ്സൻ, കെ.ജി. കുമാർ, സി.ജെ. ജോണ്സൻ എന്നിവർ പ്രസംഗിച്ചു.
District News
തലക്കോട്ടുകര: വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അർഹരായ വിദ്യാർഥികൾക്ക് സാമ്പത്തിക പിന്തുണയേകുന്നതിനായി ഏർപ്പെടുത്തിയ സ്കോളർഷിപ്, എൻഡോവ്മെന്റ് വിതരണം വിദ്യ എൻജിനീയറിംഗ് കോളജിൽ സംഘടിപ്പിച്ചു.
ട്രസ്റ്റ് ചെയർമാൻ ഗിരീഷ്കുമാർ മാലിട്ടിരി അധ്യക്ഷതവഹിച്ചു. എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ.എ.വി. അനൂപ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ.സി. സുനിത, വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ, സ്കോളർഷിപ്പ് കമ്മിറ്റി കൺവീനർ വിദ്യാസാഗർ, ചീഫ് പാട്രൺ പി.കെ. അശോകൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജു കരുണാകരൻ, പ്രകാശ് നടേശൻ, ഡോ.എം.എൽ. വിനില എന്നിവർ സംസാരിച്ചു.
വിദ്യ അലുമ്നി അസോസിയേഷൻ 2010-14 ബാച്ചിന്റെ സാമൂഹികപ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി, അർഹരായ വിദ്യാർഥികൾക്കായി മാറ്റിവച്ച അഞ്ചുലക്ഷം രൂപയുടെ സ്കോളർഷിപ്പുകളുടെ വിതരണവും ചടങ്ങിൽ നിർവഹിച്ചു.
District News
വടക്കാഞ്ചേരി: വി.കെ. നാരായണ ഭട്ടതിരി സ്മൃതി പുരസ്കാരം വൈശാഖനു സമ്മാനിക്കും. കേരളവർമ പബ്ലിക്ക് ലൈബ്രറിയുടെ സ്ഥാപകരിൽ പ്രധാനിയായ വേദപണ്ഡിതൻ വി.കെ. നാരായണ ഭട്ടതിരിയുടെ പേരിലുള്ള സ്മാരക ട്രസ്റ്റും ശ്രീകേരളവർമ പബ്ലിക് ലൈബ്രറിയും ചേർന്നാണ് പുരസ്കാരം നൽകുന്നത്.
ഓഗസ്റ്റിൽ നടക്കുന്ന ഭട്ടതിരി സ്മൃതിയിൽ പ്രശസ്തിപത്രവും 10,001 രൂപയുടെ പുസ്തകങ്ങളുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.
District News
തിരുവില്വാമല: ടൗണിലെ വളം ഡിപ്പോയിൽനിന്നു വ്യാപാരിയുടെ ഒരുലക്ഷം രൂപ കവർന്ന കേസിൽ മലേശമംഗലം നെല്ലിക്കമണ്ണിൽ അക്ബർ ബിൻസൺ(48) നെ പഴയന്നൂർ സിഐ സുധിലാൽ അറസ്റ്റു ചെയ്തു.
കവർച്ചനടന്ന ശനിയാഴ്ച ഉച്ചയോടെ പ്രതി പോലീസിന്റെ വലയിലായി. രാവിലെ കട തുറന്നയുടനെയാണ് മോഷണം. മേശപ്പുറത്തുവച്ചിരുന്ന ബാഗിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. ബൈക്കിലെത്തിയ പ്രതി മോഷണം നടത്തിയശേഷം കടന്നു കളയുകയായിരുന്നു. കീടനാശിനി ആവശ്യപ്പെട്ട ഇയാൾ വ്യാപാരിയുടെ ശ്രദ്ധ തിരിച്ച് പണമടങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
ചൂണ്ടൽ: കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ ചൂണ്ടൽകുന്നിൽവച്ച് മയക്കുമരുന്ന് കൈവശംവച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്രാമ്പിക്കൽ വീട്ടിൽ രഞ്ജിത്ത്(38) ആണ് പിടിയിലായത്. പോലീസ് സംഘം ചൂണ്ടൽകുന്നിൽ പട്രോളിംഗ് നടത്തുന്നതിനിടെ രഞ്ജിത്തിനെ പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ 0.55 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തി. തുടർന്ന് എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. കുന്നംകുളം എസ്ഐ കെ. രോഹിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
പുതുക്കാട്: പുതുക്കാട് ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു.
ഫൊറോന ദേവാലയത്തിൽ നടന്ന സ്നേഹാദരവ്- 2026 അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനംചെയ്തു. വികാരി ഫാ. ഡേവിസ് ചെറയത്ത്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, ഫൊറോന കൗണ്‍സിൽ സെക്രട്ടറി ഈപ്പൻ കരിയാറ്റിൽ, പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജോജു, ജില്ലാ പഞ്ചായത്ത് അംഗം ഷീലാ ജോർജ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു കാളിയങ്ങര, ജെറോണ്‍ ജോണ്‍, പഞ്ചായത്തംഗം സാന്റോ നന്തിപുലം, അന്തോണി പൊന്നാരി, ബൈജു വാഴക്കാല എന്നിവർ പ്രസംഗിച്ചു.
District News
തിരുവില്വാമല: പഴയന്നൂർ - ലക്കിടി സംസ്ഥാനപാതയിൽ കുത്താമ്പുള്ളി റോഡ് ജംഗ്ഷന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. എതിർ ദിശകളിൽ വരികയായിരുന്ന രണ്ട് കാറുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ തകർന്നു. ഏറെനേരം ഗതാഗതം തടസപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റയാളെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംസ്ഥാന പാതയിൽ വാഹനത്തിരക്ക് ഏറുന്ന സ്ഥലമാണ് കുത്താമ്പുള്ളി റോഡ് ജംഗ്ഷൻ. ഇവിടെ വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നതും അപകടങ്ങൾ സംഭവിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
District News
ചേലക്കര: പൊക്കിൾകൊടിബന്ധമാണ് ചേലക്കരയുമായി തനിക്കുള്ളതെന്നും ചേലക്കരയിലെ ജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് തന്നെ വളർത്തിയതെന്നും മന്ത്രി കെ.എ. തുളസി പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രൗഡ് ചേലക്കര അനുമോദനസദസ് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സദസിൽ ചേലക്കരയിലെ വിശിഷ്ട വ്യക്തിത്വങ്ങളെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഖിലാഷ് പാഞ്ഞാൾ അധ്യക്ഷതവഹിച്ചു. ചേലക്കര നിയോജകമണ്ഡലത്തിലെ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാവാനും വിദ്യാർഥി, യുവജനങ്ങൾക്ക് കരുതൽനൽകാനും നിയോജകമണ്ഡലം കമ്മിറ്റി ആരംഭിക്കുന്ന സ്മാർട്ട് ചേലക്കര പദ്ധതിയുടെ ഉദ്ഘാടനം മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശിവൻ വീട്ടിക്കുന്ന് നിർവഹിച്ചു.
കോർപറേറ്റ് ട്രെയിനർ സുൽഫിക്കർ അലി വിദ്യാർഥികൾക്ക് ക്ലാസ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റഫീഖ് പാറപ്പുറം, മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ടി. നിർമല, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ, ടി.എം. കൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ജോണി മണിച്ചിറ, ടി.എ. രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വംനൽകി.
District News
തൃശൂർ: അമല ആശുപത്രിയിലെ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ന്യൂട്രിഷൻ കോണ്‍ഗ്രസ് തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സിഎംഐ, ഫാ. ഡെൽജോ പുത്തൂർ സിഎംഐ, ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് ഇൻചാർജ് ഡോ. റീന കെ. ചിറ്റിലപ്പിള്ളി, ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. ബിനു, ഡോ. കിരണ്‍, ഡോ. മിഥുൻ, ഹൈദരാബാദ് അപ്പോളോ ചീഫ് ഡയറ്റിഷ്യൻ ഹരിത എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ ജില്ലകളിൽനിന്നു 130 പേർ പങ്കെടുത്തു.
District News
ഇരിങ്ങാലക്കുട: നാലമ്പല ദര്‍ശനവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരമുള്ള സ്പെഷ്യല്‍ സ്ക്വാഡും ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള ഹോട്ടലുകള്‍, ബേക്കറികള്‍, ടീ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിസാര്‍, പൊറത്തിശേരി പ്രാഥമികരോഗ്യ കേന്ദ്ര ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ. അജീഷ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍.ആര്. രതീഷ്, വി.വി. ഷിജു, വി.എസ്. സുജിത്, ലേഖ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
നാലമ്പല ദര്‍ശനം പ്രമാണിച്ച് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ആവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
District News
ഇരിങ്ങാലക്കുട: പൊറത്തിശേരിയില്‍ തെരുവുനായയുടെ ആക്രമണം. മൂന്നു പേര്‍ക്ക് കടിയേറ്റു. കടിയേറ്റ പൊറത്തിശേരി സ്വദേശികളായ വിരിപ്പേരി വീട്ടില്‍ പ്രജിത്ത് (42), ചെറുകാലില് വീട്ടില്‍ സുമോദ് (52) എന്നിവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും തച്ചപ്പിള്ളി വീട്ടില്‍ സുരേഷിനെ (59) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഭാര്യയെ കുടുംബശ്രീ യോഗത്തിന് കൊണ്ടാക്കി മടങ്ങുന്ന വഴി പൊറത്തിശേരി സ്കൂളിന് മുന്നില്‍ സ്കൂട്ടറില്‍ നിന്നിരുന്ന തന്നെ ഓടി വന്ന നായ കടിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന പ്രജിത്ത് പറഞ്ഞു. അടുത്തുള്ള ഓട്ടോറിക്ഷ ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
കൗണ്‍സിലര്‍ ടി.എസ്. വിനീത വിവരമറിയച്ചതിനെത്തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നായയെ പിടിച്ച് കൂട്ടിലാക്കി മൃഗാശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.
District News
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി "അറിവ് ആരോഗ്യം ആയുസ്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാര്‍ ഏറെ ശ്രദ്ധേയമായി. കര്‍ക്കടക മാസത്തിന്റെ ഔഷധസമ്പന്നമായ പാരമ്പര്യത്തെ ഓര്‍മിപ്പിച്ച് കര്‍ക്കടകക്കഞ്ഞി കുടിച്ചുകൊണ്ടാണ് ചടങ്ങിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്.
പ്രശസ്ത കാന്‍സര്‍ വിദഗ്ധന്‍ ഡോ.വി.പി. ഗംഗാധരന് മുഖ്യപ്രഭാഷണം നടത്തി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സമൂഹത്തിന്റെ ആരോഗ്യശിശുക്ഷേമരംഗത്ത് നിസ്വാര്‍ഥ സേവനം അനുഷ്ഠിക്കുന്ന 500ല്‍പരം ആശാവര്‍ക്കര്‍മാരെയും ആംഗന്‍വാടി വര്‍ക്കര്‍മാരെയും പ്രവര്‍ത്തകരെയും ആദരിച്ചു.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ക്ഷേമകാര്യസമിതി ചെയര്‍പേഴ്സണ്‍ മിനി ജോസ് ചാക്കോള, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ ബിന്ദുലക്ഷ്മി (മുരിയാട്), രാഖി (ഇരിങ്ങാലക്കുട), ഐശ്വര്യ (ഇരിങ്ങാലക്കുട), ധന്യ (കാറളം), സൗമ്യ (കാട്ടൂര്‍), ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റോയ് വില്‍ഫ്രെഡ് (ആളൂര്‍), ശരത്ത് (കാറളം), ശിവരഞ്ജിനി (പൂമംഗലം) എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. കോര്‍ഡിനേറ്റര്‍മാരായ കെ.പി. ടെല്‍സണ്‍ സ്വാഗതവും ജെഫ്രിന്‍ സോജി നന്ദിയും പറഞ്ഞു.
District News
പെരിഞ്ഞനം: കർക്കടകമാസാചരണത്തിന്റെ ഭാഗമായി പെരിഞ്ഞനം മുമ്പുവീട്ടിൽ വിശ്വനാഥപുരം ശ്രീഭഗവതി ക്ഷേത്രത്തിൽ നടത്തിയ ആനയൂട്ട് ഭക്തിസാന്ദ്രമായി. ക്ഷേത്രാങ്കണത്തിൽ നടന്ന ആനയൂട്ടിൽ ഏഴ് ഗജവീരന്മാർ അണിനിരന്നു. ആനയൂട്ടിന്റെ ഭാഗമായി ഗജപൂജയും ഗണപതിഹോമവും നടന്നു.
നിരവധി ഭക്തരാണ് ആനയൂട്ട് ചടങ്ങിൽ പങ്കെടുത്തത് ക്ഷേത്രം രക്ഷാധികാരി എം.കെ.സത്യനാഥൻ മാസ്റ്റർ, സെക്രട്ടറി എം.ആർ. രഞ്ജിത്ത്, എം.എസ്.സനീഷ്, എം.പി. രഘുനാഥ്, എം.കെ.മുരളീധരൻ, എം.കെ. സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
District News
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന്റെ സാമൂഹ്യസേവന സംഘടനയായ തവനിഷ്, ഹെയര്ട്രീ എസ്തറ്റിക്സ് ക്ലിനിക് എല്‍എല്‍പിയുമായി സഹകരിച്ച് ഹെയര്ഹെല്ത്ത് ക്യാമ്പ് സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് ആദ്യ കണ്സള്ട്ടേഷനില് പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെയര്ട്രീ എസ്തറ്റിക് ക്ലിനിക്കിലെ ഡോക്ടര്‍മാരായ ഡോ. ജെ. ഗീതാഞ്ജലി, ഡോ. ആര്. ശില്പ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
ക്യാമ്പില്‍ മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകളും വിദഗ്ധ നിര്‍ദേശങ്ങളും പങ്കുവെച്ചു. എസ്പാത് ലാബിന്റെ സഹകരണത്തോടെ സൗജന്യ ഷുഗര്‍, ബിപി പരിശോധനകളും നടത്തി. കൂടാതെ സൗജന്യ മരുന്ന് വിതരണവും നടന്നു. പരിപാടിയില്‍ സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. മുവിഷ് മുരളി, തവനിഷ് പ്രസിഡന്റ്് നിമിഷ, സെക്രട്ടറി അഭിഷേക്, മറ്റ് തവനിഷ് വളണ്ടിയര്‍മാര്‍ എന്നിവരും പങ്കെടുത്തു.
District News
കൊടകര: രാപകല്വ്യത്യാസമില്ലാതെ ജനവാസമേഖലയില്‍ വിഹരിക്കുന്ന കാട്ടുപന്നികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. കൊടകര,പറപ്പൂക്കര പഞ്ചായത്തുകളുടെ അതിര്ത്തിപ്രദേങ്ങളായ കാവുംതറ, കാവില്‍പാടം, പറപ്പൂക്കര പഞ്ചായത്തിലെ ഉളുമ്പത്തുകുന്ന് എന്നിവിടങ്ങളിലാണ് കാട്ടുപന്നികളുടെ ശല്യം വര്‍ധിച്ചുവരുന്നത്. നാലു കാട്ടുപന്നികളാണ് പകല്സമയത്തുള്പ്പടെ ഇവിടെ വിഹരിക്കുന്നത്.
തോട്ടുവക്കിലെ കുറ്റിക്കാടുകളിലും കൊളത്തൂര്‍ പ്രദേശത്ത് ദേശീയപാതയോരത്ത് തരിശായി കിടക്കുന്ന കൃഷിഭൂമിയിലുമാണ് കാട്ടുപന്നികള്‍ തമ്പടിച്ചിട്ടുള്ളത്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനു പുറമെ ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പന്നികള്‍ ഭീഷണിയായി മാറിയിരിക്കുകയാണ്.
പ്രദേശത്തെ ജനപ്രതിനിധികളായ കെ.സുധാകരന്, പി.ഡി.നെല്സന് എന്നിവര്‍ കാട്ടുപന്നിശല്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വനപാലകര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
District News
ശ്രീനാരായണപുരം: സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച്കയറി സ്റ്റോർ റൂമിന്റേയും അടുക്കളയുടെയും പൂട്ട് പൊളിച്ച് കറിക്കത്തിമുതൽ അരിവരെ കവർന്ന കേസിൽ ആസാം സ്വദേശിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ആസാം ഗായ് ജില്ല സ്വദേശിയും നിലവിൽ പി. വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ താജുദ്ദീനാണ്(38) അറസ്റ്റിലായത്.
മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ആല കോതപറമ്പ് വിവിയുപി സ്കൂളിലാണ് മോഷണം നടന്നത്. സ്കൂൾ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 50 കിലോ വീതമുള്ള അഞ്ച്ചാക്ക് അരിയും, ഉച്ചഭക്ഷണ പാചകത്തിനും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പാത്രങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.
കുടുംബത്തോടൊപ്പം പി. വെമ്പല്ലൂർ ഭാഗത്ത് താമസിച്ച് ആക്രി സാധനങ്ങൾ പെറുക്കി ജീവിച്ചു വരികയായിരുന്നു പ്രതിയായ താജുദ്ദീൻ. മോഷണത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഇയാളുടെ താമസസ്ഥലത്തുനിന്നും മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെട്ട 99.700 കിലോഗ്രാം അരി പോലീസ് കണ്ടെടുത്തു.
മതിലകം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രജീഷ്, എസ്ഐ നസിയ.എം. ഷാഹിബ്, എസ്ഐ സജീവ്, എസ്ഐ രാജി, എഎസ്ഐ പ്രജീഷ്, സീനിയർ സിപിഒ സനീഷ്, സിപിഒമാരായ സബീഷ്, ബിനിൽ, മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
District News
ചാലക്കുടി: ബേക്കറിയുടെ മുൻവശം റോഡ്സൈഡിൽ പാർക്ക്ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര സ്വദേശി കിഴക്കൻ പറമ്പൻ വീട്ടിൽ അസറുദ്ദീൻ (29) ആണ് അറസ്റ്റിലായത്. ജൂൺ 11ന് രാത്രി ഒമ്പതോടെയാണ് മോഷണം നടന്നത്.
ചൗക്ക സ്വദേശിനി ഷീജയുടെ ഉടമസ്ഥതയിലുള്ള ഹോണ്ട ആക്ടീവ സ്കൂട്ടറിൽ മകൻ ഷാരോൺ , ചാലക്കുടി സൗത്തിലുള്ള ബേക്കറിയിലേക്ക് കേക്ക് വാങ്ങാനായി എത്തിയതായിരുന്നു. കേക്ക് വാങ്ങി 20 മിനിറ്റിനുശേഷം തിരിച്ചെത്തിയപ്പോൾ കാണാനില്ലായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ ജോർജ്, സിപിഒ മാർട്ടിൻ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
District News
ചാലക്കുടി: തമിഴ്നാട് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിന്റെ മുൻവശത്തെ ചില്ല് കല്ലെറിഞ്ഞ് തകർത്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി മുഞ്ഞേലി സ്വദേശി ഗോപുരത്തിങ്കൽ അജുപോൾ (47) ആണ് അറസ്റ്റിലായത്. 2018 ഡിസംബർ 30ന് രാത്രി 10.15ഓടെ ചാലക്കുടി കോടതി ജംഗ്ഷനിൽവച്ചാണ് സംഭവം നടന്നത്.
സംഭവത്തിന്റെ അടുത്തദിവസം തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിജാമ്യം ലഭിച്ച ഇയാൾ കേസിന്റെ വിചാരണ നടപടികളിൽ ഹാജരാകാതെ ഒളിവിൽപോവുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ ജോർജ്, സിപിഒ റെജിൻ രാജ്, സി പിഒ അക്ഷയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
District News
വല്ലക്കുന്ന്: സെന്റ്് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഊട്ടുതിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. 27 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കും. 26ന് രാവിലെ 6.15ന് ദിവ്യബലി. നവനാള്‍ ദിനങ്ങളില്‍ നൊവേനക്കുശേഷം നേര്‍ച്ചക്കഞ്ഞി ഉണ്ടായിരിക്കും.
തിരുനാള്‍ദിനമായ 28ന് രാവിലെ 6.15നും എട്ടിനും 10.30നും വൈകീട്ട് അഞ്ചിനും ദിവ്യബലി. 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് വരന്തരപ്പിള്ളി സെന്റ് പയസ് ടെന്ത് യോഗാര്ഥി ഭവനം റെക്ടര്‍ ഫാ. ലിന്‍സ്റ്റന്‍ ഒലക്കേങ്കില്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. കരാഞ്ചിറ സെന്റ്് സേവിയേഴ്സ് ചര്‍ച്ച് വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് വചനസന്ദേശവും നല്‍കും.
തിരുനാള്‍ ദിവസം രാവിലെ 7.30 മുതല്‍ വൈകീട്ട് അഞ്ചു വരെ നേര്‍ച്ച ഊട്ട് ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ടിന്റോ കൊടിയന്‍, കൈക്കാരന്മാരായ ബേബി അഗസ്റ്റിന് തണ്ട്യേക്കല്‍, ടി.കെ. ജോസഫ് തൊടുപറമ്പില്‍, കെ.കെ. സജി കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ബാബു ആന്റണി പള്ളിപ്പാട്ട്, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
District News
മാള: ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഈ വർഷത്തെ ബിരുദദാന ചടങ്ങ് "ദീക്ഷാന്ത് 2കെ26' നടന്നു. വിവിധ പ്രൊഫഷണൽ, ജനറൽ കോഴ്സുകളിൽ നിന്നായി പഠനം പൂർത്തിയാക്കിയ 475 വിദ്യാർഥികളാണ് ചടങ്ങിൽ ബിരുദം ഏറ്റുവാങ്ങിയത്. സി.ഡിറ്റ് ഡയറക്ടർ അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
കായിക- യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് , കെഎംഎ പ്രസിഡന്റ്് അൽജിയേഴ്സ് ഖാലിദ് എന്നിവർ മുഖ്യ അഥിഥികളായിരുന്നു. ഹോളിഗ്രേസ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. വിവിധ കോഴ്സുകളിലെ അക്കാദമിക് ടോപ്പർമാർ, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾ എന്നിവർക്കുള്ള പുരസ്കാരങ്ങളും പ്രത്യേക അപ്രീസിയേഷൻ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
പിഎച്ച്ഡി കരസ്ഥമാക്കിയ ജേതാക്കളെ ചടങ്ങിൽ ആദരിച്ചു. മാനേജ്മെന്റ് സ്റ്റഡീസ് അക്കാഡമിക് ഡയറക്ടർ ഡോ. ജിയോ ബേബി, എഞ്ചിനിയറിംഗ് കോളജ് അക്കാഡമിക്ക് ഡയറക്ടർ പ്രഫ. എ.എസ്. ചന്ദ്രകാന്ത, ഡോ. സുരേഷ് ബാബു, ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, ഫിനാൻസ് ഡയറക്ടർ സി. വി. ജോസ്, ഫാർമസി കോളേജ് ചെയർമാൻ ജോസ് കണ്ണമ്പിള്ളി എന്നിവർ സംസാരിച്ചു.
District News
മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്
മാള: കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ ഉന്നതവിജയം നേടിയവർക്ക് മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. എട്ട് എപ്ലസ് മുതൽ നേടിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കും വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയവർക്കും 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്കുമാണ് അവാർഡുകൾ നൽകിയത്.
മാള ഹോളിഗ്രേസ് അക്കാദമിയിൽ നടന്ന ചടങ്ങ് സിനിമാതാരം ആസിഫ് അലി ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. സിനിമ താരങ്ങളായ അതിഥി രവി, പ്രാർത്ഥന സന്ദീപ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. മന്ത്രി ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഹണി പീതാംബരൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. രാധാകൃഷ്ണൻ, ഔസേപ്പച്ചൻ ജോസ് , സുനിത സജീവൻ, സില്‍വി സേവിയർ, സുലേഖ അബ്ദുള്ളക്കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സാജൻ കൊടിയൻ, കാവ്യ രഞ്ജിത്ത്, ഷക്കീല, ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ഐനിക്കൽ, മാള വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ.കെ.സുരേഷ്, കൊടുങ്ങല്ലൂർ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ പി. മൊയ്തീൻകുട്ടി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഹോളി ഗ്രേസ് അക്കാദമി പ്രിൻസിപ്പൽ ഡോ. പി. വി. ലിവിയ സ്വാഗതവും സംഘാടകസമിതി കൺവീനർ കെ. ഇ. അജി നന്ദിയും പറഞ്ഞു. നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നുള്ള 1500ലേറെ വിദ്യാർഥികൾ എക്സലൻസ് അവാർഡുകൾ ഏറ്റുവാങ്ങി.
സ്മാർട്ട് കയ്പമംഗലം
കയ്പമംഗലം: വിദ്യാർഥികൾ പഠനത്തിൽ മാത്രം ഒതുങ്ങാതെ പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളായി സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തണമെന്ന് അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു . സ്മാർട്ട് കയ്പമംഗലം പദ്ധതിയുടെ നേതൃത്വത്തിൽ പെരിഞ്ഞനം യമുന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേപ് വെർദെ പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്മാർട്ട് പദ്ധതി ചെയർമാൻ ശോഭാസുബിൻ അധ്യക്ഷത വഹിച്ചു. സമാർട്ട് പദ്ധതിയുടെ നേതൃത്വത്തിൽ മികച്ച ക്ലബുകളേയും, പരിക്ഷകളിൽമികച്ച വിജയം നേടിയ വിദ്യാർഥികളേയും, മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൻസിസി, എൻഎസ്എസ് വിദ്യാർത്ഥികൾക്കും ആദരവ് നൽകുന്നതാണ് ‘കേപ് വെർദെ 2026'. എവിഎ ഗ്രൂപ്പ് ചെയർമാനും സിനിമാനിർമാതാവുമായ എ.വി.അനൂപ് മുഖ്യാഥിതിയായി.
ദഹാലിയ ഗ്രൂപ്പ് ചെയർമാൻ ഡോ.കെ.അബ്ദുള്ള ഹംസ, ഇന്റർനാഷണൽ മൈൻഡ് ട്രയിനറും കോച്ചുമായ മുഹമ്മദ് ഷാജി, ഓൾ കേരള ടെന്നീസ് അസോസിയേഷൻ സെക്രട്ടറി എം.എച്ച്. മുഹമ്മദ് ബഷീർ, എം.എ.ബാബു ഗൾഫ് പാർക്ക്, സയൺ ഇൻസ്റ്റിറ്റ്യൂട്ട് ഫൗണ്ടർ രതിമേച്ചേരി, പി.ജയചന്ദ്രൻ ഫൗണ്ടേഷൻ ചെയർമാൻ മധു ശക്തിധരൻ, പാരഡൈസ് ഇന്റർനാഷണൽ കൺവൻഷൻ സെന്റർ മാനേജിംഗ് പാർട്ണർ ടി.എ.ളാഹിർ, മഹാദേവ ക്രിയേഷൻസ് എംഡി പ്രണവ് തലാശേരി, ഹ്യുമാനിറ്റീസ് കഴിമ്പ്രം സ്കൂൾ ടോപ്പർ ആദിലക്ഷ്മി, സി.സി. ബാബുരാജ്, സുനിൽ.പി.മേനോൻ ഷൈൻ, ശശി മതിലകം, സജീവൻ എടവിലങ്ങ്, കെ.എ. അഫ്സൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട
ബ്ലോക്ക് പഞ്ചായത്ത്
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് മെറിറ്റ് ഡേ 2026 സംഘടിപ്പിച്ചു. കാട്ടൂര്‍, കാറളം, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിലെ 2025 -2026 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളേയും ആദരിച്ചു.
കാട്ടുങ്ങച്ചിറ പിടിആര്‍ മഹലില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ 2026 തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിനിമാ ആര്‍ടിസ്റ്റും നേരമ്പോക്ക് ഫെയിം താരവുമായ രാജേഷ് തമ്പുരു, തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ടി.കെ. സുധീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് ജെ. ചിറ്റിലപ്പിള്ളി, അമ്പിളി വേണു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.കെ. ശിവന്‍കുട്ടി, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് നിമിഷ ശ്രീനിവാസന്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.ബി. പവിത്രന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഡി. നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അംബുജ രാജന്, അജയന് തറയില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വൃന്ദ അജിത്ത് കുമാര്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ നന്ദിയും പറഞ്ഞു.
പൂപ്പത്തി
ഗ്രാമീണവായനശാല
മാള:പൂപ്പത്തി ഗ്രാമീണ വായനശാല എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണംചെയ്തു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സാജൻ കൊടിയൻ പുരസ്കാര വിതരണം നിർവഹിച്ചു. ഗ്രാമീണവായനശാല പ്രസിഡന്റ് കെ. ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ ശാരി രാജീവ്, അരുൺ. പി . വി., വായനശാല സെക്രട്ടറി അയ്യപ്പൻകുട്ടി. പി . കെ, ശ്രീധരൻ കടലായിൽ,എം .കെ.ശങ്കരൻ എന്നിവർ പ്രസംഗിച്ചു.
District News
മംഗലംഡാം: നീതിപുരത്തും ആലാംപരുതയിലും വിആർടിയിലും കരിങ്കൽക്വാറികൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. മലയോരകർഷക ക്വാറിവിരുദ്ധസമിതി രൂപീകരിച്ച് ഇന്നലെ പ്രതിഷേധ പരിപാടികളും യോഗവും നടത്തി.
നീതിപുരം സെന്റ് ജോസഫ് പള്ളി ഹാളിലായിരുന്നു പ്രതിഷേധ പരിപാടികൾ.
വികാരി ഫാ. ബിജു കുമ്മങ്കോട്ടിൽ, കാക്കഞ്ചേരി മോർ ഇഗ്നാത്തിയോസ് പാത്രിയാർക്ക സെന്റർ വികാരി ഫാ. ജയ്സൺ, ക്വാറിവിരുദ്ധ പ്രതിഷേധ കമ്മിറ്റി കൺവീനർ ജോ കളരിക്കൽ, കിഴക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ബാലൻ, മെംബർമാരായ അനിൽകുമാർ, ധന്യ ബൈജു, പ്രദേശവാസികളായ സ്കറിയ കൊടുവനാൽ, ബേബി കോലാനി പ്രസംഗിച്ചു.
വിവിധ രാഷ്ട്രീയ മത സാമൂഹിക മേഖലകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് മലയോരകർഷക ക്വാറിവിരുദ്ധസമിതിക്ക് രൂപം നൽകിയിട്ടുള്ളത്. ക്വാറികൾ ആരംഭിക്കുന്ന പ്രദേശത്തിനു ചുറ്റുമാണ് മംഗലംഡാം, പീച്ചി തുടങ്ങിയ വനപ്രദേശങ്ങളും ഡാമുകളുമുള്ളത്. പരിസ്ഥിതിലോല പ്രദേശംകൂടിയാണിത്.
ഇതിനാൽ ഉരുൾപൊട്ടലും മലയിടിച്ചിലുംപോലെ പ്രകൃതിദുരന്ത സാധ്യതകളുള്ള പ്രദേശം എന്ന നിലയിൽ ക്വാറി തുടങ്ങുന്നത് മഹാവിപത്ത് ക്ഷണിച്ചു വരുത്തലാകുമെന്നും യോഗം വിലയിരുത്തി. അടുത്തമാസം ആറിന് മംഗലംഡാമിൽ നടക്കുന്ന പബ്ലിക് ഹിയറിംഗിൽ ക്വാറി തുടങ്ങുന്നതു സംബന്ധിച്ചുള്ള ആശങ്കകൾ അറിയിക്കുവാനും യോഗം തീരുമാനിച്ചു.
രാവിലെ 11ന് മംഗലംഡാം ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിലാണ് ഹിയറിംഗ്.
District News
കൊല്ലങ്കോട്: സീതാർകുണ്ട് അടിവാരത്തു ആനയിറങ്ങി നടീൽപാടങ്ങൾ നശിപ്പിച്ചു. പുത്തൻപാടം നരേന്ദ്രന്റെ ഒരേക്കർ പാടത്താണ് ആനയിറങ്ങിയത്. ഇന്നലെ പുലർച്ചെയാണു സംഭവം.
ഞാറ് വളർന്നുതുടങ്ങിയ സമയത്താണ് വന്യമൃഗശല്യം ആരംഭിച്ചിരിക്കുന്നത്. ഇന്നലെ വനംവകുപ്പ് ജീവനക്കാർ സംഭവസ്ഥലത്തെത്തി നീരിക്ഷണം നടത്തി. അർധരാത്രിക്കുശേഷം കാടിറങ്ങുന്ന ആനകൾ നേരംപുലരുന്നതോടെ കാടുകയറുകയാണ് പതിവ്.
നെല്ല്, പച്ചക്കറികൃഷി വളർന്നുതുടങ്ങുന്പേഴേക്കും കാട്ടാനകളെത്തി വിളകൾ നശിപ്പിക്കുന്നതു കാലങ്ങളായി തുടർന്നുവരുന്നതിൽ കർഷകർ ആശങ്കയിലാണ്. ആറുമാസംമുൻപ് മുതലമട, കൊല്ലങ്കോട് ഭാഗത്ത് വനമേഖലകളിൽ സ്ഥാപിച്ച സൗരോജ തൂക്കുവേലി ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപം ഇതോടെ ശക്തമായിട്ടുണ്ട്. ആനയിറങ്ങിയെന്ന വിവരം ലഭിച്ചാലുടൻ വനംഉദ്യോഗസ്ഥർ എത്താറുണ്ടെങ്കിലും കാട്ടാനകൾ വീണ്ടുമെത്തുന്നതിനു തടയാൻ ഫലപ്രദ നടപടയില്ലാത്തതും കർഷകർക്കു വിനയായിട്ടുണ്ട്.
District News
ഷൊർണൂർ: പട്ടാമ്പി- പെരിന്തൽമണ്ണ റോഡിൽ പട്ടാമ്പി സിഗ്നൽ ജംഗ്ഷനു സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഒറ്റവരി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
പെരിന്തൽമണ്ണ ഭാഗത്തു നിന്നുവരുന്ന ഭാരം കൂടിയ വാഹനങ്ങൾ കൊപ്പത്തുനിന്ന് ഇടത്തോട്ടു തിരിഞ്ഞ് മുളയങ്കാവ്- വല്ലപ്പുഴ വഴി ചെർപ്പുളശേരി - പട്ടാമ്പി റോഡിലൂടെയും പെരിന്തൽമണ്ണ ഭാഗത്തു നിന്നുവരുന്ന മറ്റുവാഹനങ്ങൾ ശങ്കരമംഗലത്തുനിന്ന് ഇടത്തോട്ടു തിരിഞ്ഞു കൊടലൂർ- കുമ്പൻകല്ലു വഴി ചെർപ്പുളശേരി - പട്ടാമ്പി റോഡിലൂടെയും പോകേണ്ടതാണെന്നു ഷൊർണൂർ പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
District News
പാലക്കാട്: കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ശ്രദ്ധേയമായി. ശ്രീമാധവം ഹാളിൽ നടന്ന ചടങ്ങ് ഗിറ്റാറിസ്റ്റ് കെ.ബി. പ്രത്യുഷ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി കൃഷ്ണകുമാർ വിശിഷ്ടാതിഥിയായി. വിവിധ ക്ലാസുകളിലും വിഷയങ്ങളിലുമായി മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് എൻഡോവ്മെന്റുകളും കാഷ് അവാർഡുകളും വിതരണം ചെയ്തു. മുൻ അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും സ്മരണാർഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റുകളും സമ്മാനിച്ചു.
ദേശീയ പുരസ്കാരമായ ഹിമാലയൻ വുഡ് ബാഡ്ജ് നേടിയ സി. രാജേഷ്, ജില്ലാതലത്തിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് നേടിയ സ്കൂൾ മെന്റർ ആർ. പ്രസീജ, ഇന്റർനാഷണൽ ഫോർ ഇന്നോവേഷൻ അവാർഡ് നേടിയ അക്കാദമിക് കൗൺസിലർ വി. അരുണ്‍കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സ്കൂൾ മാനേജ്മെന്റ് അംഗം എ. നാരായണൻകുട്ടി, വാർഡ് മെംബർ പി. ബാലൻ, പ്രധാനാധ്യാപിക കെ.വി. നിഷ, പ്രിൻസിപ്പൽ വി.കെ. രാജേഷ്, പിടിഎ പ്രസിഡന്റ് ജി. വിനോദ്, അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ സവിത ടീച്ചർ നന്ദി പറഞ്ഞു.
District News
വടക്കഞ്ചേരി: മോർ ഇവാനിയൻ കോളജിൽ നവാഗത വിദ്യാർഥികൾക്കായി ആസ്പിറോ 2കെ26 ഇൻഡക്്ഷൻ പരിപാടി സംഘടിപ്പിച്ചു. പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.പി.ഒ. ജെൻസൺ അധ്യക്ഷത വഹിച്ചു.
കോളജ് ഡയറക്ടർ ഫാ. ജെസ്വിൻ ജോസ് അറയ്ക്കാമ്യാലിൽ സ്വാഗതപ്രസംഗം നടത്തി. അക്കാദമിക് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച അധ്യാപകരേയും സർവകലാശാല പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളേയും എംഎൽഎ അനുമോദിച്ചു. വാർഡ് മെംബർ ഗീതു രതീഷ്, ഇംഗ്ലീഷ് വിഭാഗം മേധാവി കെ.ടി. അനുശ്രീ പ്രസംഗിച്ചു.
District News
മുണ്ടൂർ: യുവക്ഷേത്ര കോളജ് സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വേൾഡ് യൂത്ത് സ്കിൽസ് ഡേ യോടനുബന്ധിച്ച് ഇഫക്ടീവ് കമ്യൂണിക്കേഷൻ സ്കിൽസ് എന്ന വിഷയത്തിൽ നടത്തിയ സെമിനാർ വൈസ് പ്രിൻസിപ്പൽ ഫാ. ഷൈജു പരിയത്ത് ഉദ്ഘാടനം ചെയ്തു.
സൈക്കോളജി വിഭാഗം മേധാവി സിസ്റ്റർ സുമൺ ആന്റണി, അസിസ്റ്റന്റ് പ്രഫസർമാരായ കെ.എ. അക്ഷര , പി. കാർത്തിക ഉണ്ണി പ്രസംഗിച്ചു.
District News
കൊല്ലങ്കോട്: ചുള്ളിയാർ, മിങ്കര അണക്കെട്ടുകളിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിക്കുന്ന ശക്തമായ മഴയിലാണ് സാധാരണ ഈ രണ്ടു ജലസംഭരണികളും നിറയുന്നത്.
25 വർഷം മുന്‍പാണ് ഇതുപോലൊരു അവസ്ഥയുണ്ടായതെന്നു കർഷകർ ഓർത്തെടുക്കുന്നു.
മീങ്കര ഡാമിലെ വെള്ളം നാലു പഞ്ചായത്ത് പ്രദേശങ്ങളിലേക്കു കുടിവെള്ളത്തിനു മാത്രമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പ്രദേശങ്ങളിലെ കൃഷിക്കുള്ള ഏക ആശ്രയം ചുള്ളിയാർഡാമിലെ വെള്ളമാണ്.
പച്ചക്കറികൃഷിയിൽ ഏറെ മുന്നേറുന്ന എലവഞ്ചേരി ഭാഗത്ത് ഇത്തവണ ആശങ്കയാണ് കർഷകരിൽ പടരുന്നത്. പോത്തുണ്ടി ഡാമിലെ വെള്ളം എലവഞ്ചേരി പഞ്ചായത്തിലേക്കു ലഭിക്കുമെങ്കിലും ഇത്തവണ അതും ലഭിക്കില്ലെന്നു ഉറപ്പായതോടെ കാർഷിക മേഖല കനത്ത പ്രതിസന്ധിയിലാണ്.
District News
കുമരംപുത്തൂർ: കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് ഉന്നതവിജയം നേടിയവർക്കുള്ള അനുമോദന സദസ്- താരത്തിളക്കം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സ്മിത ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് ഷമീർ അധ്യക്ഷനായി. ഷാഹിന എരേരത്ത്, ജി. സുരേഷ് കുമാർ, സി. മിനി, അക്ബർ അലി, ഇല്യാസ്, സിദ്ദിക്ക് പാറേക്കോട്, ഐലക്കര മുഹമ്മദാലി, സി. മുത്തു, ഫിലിപ്പ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അർജുൻ തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ കലാ കായിക താരങ്ങളേയും വിരമിച്ച അങ്കണവാടി ടീച്ചർമാരേയും കുരുത്തിച്ചാലിൽ അകപ്പെട്ട കാട്ടാനയുടെ ജഡം കരക്കെത്തിച്ച നാട്ടുകാരേയും അനുമോദിച്ചു.
District News
തൃശൂർ: കാൻസർ അടക്കമുള്ള രോഗങ്ങൾ കണ്ടെത്താനും ചികിത്സിച്ചു രോഗശാന്തിയേകാനും ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ഗവേഷണകേന്ദ്രങ്ങളിൽ നടക്കുന്ന ഗവേഷണങ്ങൾ വൈദ്യശാസ്ത്രത്തിനു വലിയ പ്രതീക്ഷ പകരുന്നതാണെന്ന് പ്രശസ്ത കാൻസർ ചികിൽസാ വിദഗ്ധൻ ഡോ.വി.പി. ഗംഗാധരൻ.
പുകവലിയും മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഡിഎൻഎയിൽ മാറ്റമുണ്ടാക്കുമെന്നും കോശങ്ങളെ രോഗാവസ്ഥയിലാക്കുമെന്നും ഡോ. ഗംഗാധരൻ ചൂണ്ടിക്കാട്ടി.
ശ്വാസകോശ അർബുദത്തിന് 80 ശതമാനം കാരണവും പുകയിലയും പുകവലിയുമാണ്. പ്രതിരോധശേഷിയുള്ള കോശങ്ങളെ വളർത്താനുള്ള ശേഷിയെ ലഹരി തളർത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ വിദ്യാർഥികൾക്ക് വൈദ്യശാസ്ത്രത്തിലും ഗവേഷണത്തിലും അഭിരുചി വളർത്താൻ ജൂബിലി മിഷൻ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആശുപത്രിയിലെ ഗവേഷണവിഭാഗം ഒരുക്കിയ കാച്ച് ദെം യംഗ് പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
50 സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറിലേറെ വിദ്യാർഥികളും അവരുടെ അധ്യാപകരും രക്ഷിതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്. ജൂബിലി മിഷൻ ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന രാജ്യാന്തര പ്രാധാന്യമുള്ള ഗവേഷണങ്ങളെ വിദ്യാർഥികൾക്കു പരിചയപ്പെടുത്തി.
വാതരോഗമുണ്ടാക്കുന്ന രണ്ടു പ്രോട്ടീനുകളെ കണ്ടെത്തിയതും മാസം തികയുംമുന്പേ ജനിക്കുന്ന കുഞ്ഞുങ്ങൾക്കു പൊക്കിൾക്കൊടി സംരക്ഷണമേകുന്നതും ഓണാട്ടുകര എള്ളെണ്ണയുടെ സവിശേഷതയും അടക്കമുള്ള ഒരു ഡസനിലേറെ ഗവേഷണനേട്ടങ്ങൾ ലോകത്തിനു സമ്മാനിച്ച ജൂബിലി ഗവേഷണ കേന്ദ്രത്തിന്റെ ലബോറട്ടറി സന്ദർശനം വിദ്യാർഥികൾക്കു വിസ്മയക്കാഴ്ചയായി.
ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസ്, മെഡിക്കൽ റിസർച്ച് ഡയറക്ടർ ഡോ.ഡി.എം. വാസുദേവൻ, റിസേർച്ച് കോ-ഓർഡിനേറ്ററും പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ജനറൽ കണ്‍വീനറുമായ ഡോ.പി.ആർ. വർഗീസ്, ഡോ. കുമുദം എം. ഉണ്ണി എന്നിവർ പ്രസംഗിച്ചു.
ഡോ. വിനോദ്കുമാർ, ഡോ. പ്രസാദ് അലക്സ്, ഡിന്പിൾ റീഷൻ എന്നിവർ ക്ലാസ് നയിച്ചു.
District News
നെന്മാറ: കർക്കടകമാസം ആരംഭിച്ചിട്ടും കാലവർഷം ശക്തിപ്രാപിക്കാത്തതു നെന്മാറ മേഖലയിലെ നെൽകർഷകരെ കടുത്ത ആശങ്കയിലാഴ്ത്തി. സാധാരണയായി കർക്കടകത്തിൽ ലഭിക്കേണ്ട മഴ ലഭിക്കാതിരുന്നതിനാൽ ഒന്നാംവിള നെൽകൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. മഴയെ ആശ്രയിച്ച് കൃഷിയിറക്കിയ നെൽപ്പാടങ്ങളിൽ വെള്ളക്കുറവ് രൂക്ഷമായതോടെ നെൽച്ചെടികളുടെ വളർച്ച മുരടിക്കുകയും പല സ്ഥലങ്ങളിലും ഇലകൾ മഞ്ഞളിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
മേഖലയിലെ ഭൂരിഭാഗം കർഷകരും 110 ദിവസം മൂപ്പുള്ള 'ഉമ' ഇനത്തിൽപ്പെട്ട നെല്ലാണ് ഒന്നാംവിളയ്ക്കായി ഞാറ് തയാറാക്കി പറിച്ചുനട്ടത്.
കൃഷി ആരംഭിച്ച ഘട്ടത്തിൽ ലഭിച്ച നേരിയ മഴ പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് മഴ മാറിനിന്നതോടെ വയലുകൾ വരണ്ടുതുടങ്ങി. ആവശ്യത്തിന് ജലലഭ്യതയില്ലാത്തതിനാൽ നെൽച്ചെടികളുടെ ആരോഗ്യകരമായ വളർച്ചയെ ഇതു പ്രതികൂലമായി ബാധിക്കുമെന്നാണ് കർഷകരുടെ വിലയിരുത്തൽ.
ഇക്കുറി മഴയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ പോത്തുണ്ടി ഡാമിൽ നിലവിലുള്ള ജലശേഖരം മാത്രമാണ് ആശ്രയിക്കാനുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒന്നാംവിള നെൽകൃഷിക്കായി ഡാമിൽ നിന്ന് ജലം തുറന്നുവിടാൻ കഴിയില്ലെന്ന നിലപാടിലാണ് ബന്ധപ്പെട്ട അധികൃതർ. ഇതോടെ ജലസേചന സൗകര്യങ്ങൾ പരിമിതമായ പ്രദേശങ്ങളിലെ കർഷകർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
ചില കർഷകർ സ്വന്തം ചെലവിൽ കുളങ്ങളിൽ നിന്നും കുഴൽക്കിണറുകളിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നെൽച്ചെടികളെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും അതിന് സാമ്പത്തിക ശേഷിയോ സൗകര്യങ്ങളോ ഇല്ല. വൈദ്യുതി ചെലവും ഡീസൽ വിലയും ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ജലസേചനം തുടരുന്നതും കർഷകർക്ക് വലിയ സാമ്പത്തികഭാരമാണ്.
മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കിയ കർഷകർ മഴമേഘം പ്രതീക്ഷിച്ച് കഴിയുകയാണ്. അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ കൃഷി പൂർണമായും നശിക്കാനുള്ള സാധ്യതയുണ്ടെന്നും ഇതുമൂലം ഉത്പാദനത്തിൽ ഗണ്യമായ കുറവ് സംഭവിക്കുമെന്നും കർഷകർ ആശങ്ക പ്രകടിപ്പിച്ചു.
District News
മണ്ണാർക്കാട്: നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ നടപ്പാക്കി വരുന്ന ഫ്ലെയിം (ഫ്യൂച്ചറിസ്റ്റിക് ലിങ്ക് ഫോർ അഡ്വാൻസ്മെന്റ് ഓഫ് മണ്ണാർക്കാട്സ് എഡ്യുക്കേഷൻ) വിദ്യാഭ്യാസ കർമ പദ്ധതിയുടെ ഭാഗമായി എഡ്യുകോൺക്ലേവ് സംഘടിപ്പിച്ചു.
ആയിരത്തിഒരുനൂറോളം വിദ്യാർഥിപ്രതിഭകൾ പങ്കെടുത്ത വിദ്യാഭ്യാസ സംഗമം മണ്ണാർക്കാട് കോടതിപ്പടി എംപി ഓഡിറ്റോറിയത്തിൽ മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുള്ള ജ്വാലയാണ് ഈ പദ്ധതിയെന്നും ഇതു നടപ്പിലാക്കിയ ശേഷം മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് മികച്ച പുരോഗതിയാണ് നേടിയതെന്നും പരിപാടി ഉദ്ഘാടനം ചെയ്തു മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.
ലഹരിക്കെതിരായി ഈ സർക്കാർ ആരംഭിച്ച പോരാട്ടത്തിൽ വിദ്യഭ്യാസവകുപ്പും പങ്കാളിയായി. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ ഒരു മില്യൻ തൂഫാൻ ഗോളുകൾ വിദ്യാർഥികൾ അടിച്ചു പദ്ധതിക്ക് മികച്ച പിന്തുണ നൽകി.
ഫുട്ബോളാണ് ഈ കാലയളവിലെ ലഹരി. ഈ സാഹചര്യത്തിലാണ് ഫൈനൽ മത്സരം കാണുന്നതിനു തിങ്കളാഴ്ച സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
രമേഷ് പിഷാരടി എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു. ചലച്ചിത്ര താരം ബേസിൽ ജോസഫ് വിശിഷ്ടാതിഥിയായി. സംഘാടക സമിതി ചെയർമാൻ ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നുള്ള എസ്എസ്എൽസി, പ്ലസ്ടു സമ്പൂർണ എ പ്ലസ് വിജയികൾക്കും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്, എൽപി, യുപി വിഭാഗം സിഎം കിഡ്സ് സ്കോളർഷിപ്പ് ജേതാക്കൾക്കും പൊതുവിദ്യാഭ്യാസ മന്ത്രിയുടെ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. നൂറുശതമാനം വിജയനേട്ടം കൈവരിച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാ സമർപ്പണവും ധീരതക്കുള്ള രാഷ്ട്രീയ ബാൽ പുരസ്കാർ ജേതാവ് മുഹമ്മദ് സിദാൻ, ഇരുപതാം വയസിൽ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ കെ. അൻഷദ് തുടങ്ങിയവർക്കുള്ള സ്നേഹാദരവും ഫ്ലെയിം പദ്ധതിയുടെ വെബ്സൈറ്റ് ലോഞ്ചിംഗും കോൺക്ലേവിൽ നടന്നു.
കൺവീനർ ഡോ. ടി. സൈനുൽ ആബിദ് സ്വാഗതവും ജോയിന്റ് കൺവീനർ കെ.ജി. ബാബു നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ സിദ്ദീഖ് പാറോക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ണാർക്കാട് നഗരസഭാ ചെയർമാൻ കെ. സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം. നീതു ശങ്കർ, എസ്. അല്ലൻ, മുൻ എംഎൽഎ കളത്തിൽ അബ്ദുള്ള, എഇഒ സി. അബൂബക്കർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
District News
തത്തമംഗലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമദിനത്തിൽ, യൂത്ത് കോൺഗ്രസ് തത്തമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
തത്തമംഗലം ബസ് സ്റ്റാൻഡിന് മുൻവശത്തു നടന്ന ചടങ്ങ് ചിറ്റൂർ- തത്തമംഗലം നഗരസഭാ മുൻ ചെയർമാൻ കെ. മധു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ രാഹുൽ കൃഷ്ണ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായ അജിത് കുമാർ, അബ്ദുൽ റഷീക്, സൈദ് ഇബ്രാഹിം, ആർ. പ്രസാദ്, എ വിഷ്ണു, എ. നവീൻ, ഹരിദാസ്, സി. ഷിജു, വി. വിനോദ്, ആദർശ് പ്രസംഗിച്ചു.
District News
ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്ത് സേവാഭാരതി, മാക്സ്ട്രോൺ അസോസിയേറ്റും സംയുക്തമായി ശനിവാരൻപൊറ്റയിൽ നിർമിച്ച സ്റ്റേഹവീട് രാഷ്ട്രീയ സ്വയംസേവ സംഘം ജില്ലാ കാര്യാവാഹക് കെ. സുധീർ വിരമ്മാളിനു താക്കോൽദാനം നൽകി ഉദ്ഘാടനം ചെയ്തു.
മാക്സ് ട്രോൾ അസോസിയേറ്റ് പ്രതിനിധി വിനോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പ്രവീണ പ്രസംഗിച്ചു. അന്തിയുറങ്ങാൻ സ്ഥലമില്ലാതെ ദുരിതത്തിൽ കഴിഞ്ഞ വീരമ്മാളിന് അഞ്ചുലക്ഷംരൂപ ചെലവിലാണ് സുരക്ഷിത സ്നേഹവീട് ഒരുക്കിയത്. താക്കോൽദാന ചടങ്ങിൽ നാട്ടുകാരും പങ്കെടുത്തു.
District News
ശ്രീകൃഷ്ണപുരം: മയക്കുമരുന്നു കേസുകളിൽ സ്ഥിരം കുറ്റവാളിയായ കരിമ്പുഴ പഞ്ചായത്തിലെ കോട്ടപ്പുറത്തിനടുത്ത് താമസിക്കുന്ന വേങ്ങശ്ശേരി വീട്ടിൽ സിദ്ദിഖ് (44) നെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ(കാപ്പ) നിയമപ്രകാരം ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റുചെയ്തു ജയിലിലടച്ചു.
കാപ്പ നിയമപ്രകാരമുള്ള തടങ്കൽ ഉത്തരവ് നിലവിലുണ്ടായിട്ടും പോലീസിനെ കബളിപ്പിച്ച് ദീർഘ നാളായി ഒളിവിൽ കഴിയുന്നതിനിടയാണ് പെരിന്തൽമണ്ണയിൽവച്ച് സിദ്ദിഖിനെ പോലീസ് സാഹസികമായി പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി അബ്ദുൽ റഷി ഐപിഎസിന്റേയും, മണ്ണാർക്കാട് ഡിവൈഎസ്പി അലവിയുടെയും കർശന നിർദേശപ്രകാരം ശ്രീകൃഷ്ണപുരം സബ് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലാണ് സിദ്ദിഖിനെ പിന്തുടർന്ന് പിടികൂടിയത്.
ശ്രീകൃഷ്ണപുരം,വാളയാർ, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്റ്റേഷനുകളിൽ മാരക മയക്കുമരുന്നായ എംഡിഎംഎ കടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ സിദ്ദിഖിന്റെ പേരിലുണ്ട്. എസ്ഐ സിലാസ്, എഎസ്ഐ മുഹമ്മദ് സനീഷ്, എസ്സിപിഒമാരായ കനീഷ് കങ്കുമാരി, ഷനിൽകുമാർ, കൃഷ്ണൻകുട്ടി, ഷാജഹാൻ, ഷിബി, സിപിഒമാരായ സുജേഷ്, പ്രജോഷ്, രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് സിദ്ദിഖിനെ പിടികൂടിയത്. സിദ്ദിഖിനെ തൃശൂരിലെ അതീവ സുരക്ഷാജയിലിൽ അടച്ചു.
District News
എരുമപ്പെട്ടി: കാലവർഷം കനത്തതോടെ നിറഞ്ഞൊഴുകി കാഴ്ചക്കാരുടെ മനംനിറയ് ക്കുകയാണ് കൊടുമ്പ് ചാത്ത ൻചിറ ചെക്ക് ഡാം. തടാകത്തിന്റെ ഭംഗിയാസ്വദിച്ച് കാടിനരികിലൂടെയുള്ള യാത്രയാണ് ചാത്തൻചിറയുടെ പ്രധാന ആകർഷണം. വടക്കാഞ്ചേരി നഗരസഭയുടെയും എരുമപ്പെട്ടി പഞ്ചായത്തിന്റെയും പരിധിയിൽ ഉൾപ്പെട്ട തടാകമാണ് കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തൻ ചിറ. വടക്കാഞ്ചേരിയിൽനിന്ന് നാലു കിലോമീറ്റർ അകലെയാണു മനോഹരമായ ഈ ഡാം.
പ്രകൃതിയൊരുക്കുന്ന കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവർ മനംനിറഞ്ഞേ ഇവിടെനിന്ന് തിരികെപ്പോകൂ. മൂന്നുവശവും വനവും കുന്നുകളും കാടുകളുമുള്ളതാണു ചാത്തൻചിറയുടെ സവിശേഷത. അകമല കാടുകളില്‍നിന്നുമുള്ള നീരൊഴുക്കാണ് ചാത്തന്‍ചിറയെ ജലസമ്പന്നമാക്കുന്നത്. കടുത്ത വേനലിലും കാട്ടില്‍നിന്ന് നീരൊഴുക്കുള്ളതിനാൽ ചിറ എല്ലാ കാലത്തും നിറഞ്ഞുനിൽക്കും.
ഇരുനൂറു വര്ഷംമുന്പ് ശര്‍ക്കര, ചുണ്ണാമ്പ് മിശ്രിതങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഡാം 2016ൽ നവീകരിച്ചു. ആർഐഡിഎഫ് പദ്ധതി നിർവഹണ വകുപ്പ് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പുനർനിർമാണം നടത്തിയത്.
ഡാമിലെ ചെളി നീക്കുകയും ആഴംകൂട്ടി ഇരുകരകളെയും വൃത്തിയാക്കി ബലപ്പെടുത്തുകയും ചെയ്തു. പുതിയ വാൽവ്, സോളാർ ലൈറ്റുകൾ എന്നിവയും സ്ഥാപിച്ചു. പത്തു മീറ്റർ ഉയരവും നൂറു മീറ്ററോളം വീതിയുമുള്ള ഡാമിന്റെ കെട്ടിന് നാലര ഏക്കറോളം വിസ്തൃതിയുണ്ട്.
വടക്കാഞ്ചേരി, എരുമപ്പെട്ടി പഞ്ചായത്തുകളിലെ പ്രധാന കൃഷിയിടങ്ങളെല്ലാം ചാത്തന്‍ചിറയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
ഡാമില്‍നിന്ന് നിറഞ്ഞൊഴുകുന്ന വെള്ളം കൊടുമ്പ്, കാഞ്ഞിരക്കോട് പാടശേഖരത്തിലൂടെ ഒഴുകി പള്ളിമണ്ണയിലെത്തി വടക്കാഞ്ചേരി കേച്ചേരി പുഴയെ ശക്തിപ്പെടുത്തുന്നു. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിലെ കാഞ്ഞിരക്കോട് സെന്ററിൽനിന്നു ബിഎം ബിസി നിലവാരത്തിലുള്ള റോഡും ചാത്തൻചിറയിലേക്കുള്ള യാത്ര സുഗമമാക്കുന്നു.
District News
ചെറുവത്തൂര്‍:ദേശീയപാത 66ന്റെ രണ്ടാം റീച്ചില്‍ നിര്‍മാണം പൂര്‍ത്തിയായ കാര്യങ്കോട് പാലം മുതല്‍ മയിച്ച പാലം വരെയുള്ള 600 മീറ്റര്‍ ഭാഗം ഗതാഗതയോഗ്യമല്ലെന്നു മണ്ണുപരിശോധനയില്‍ കണ്ടെത്തി. ഈ ഭാഗം പൊളിച്ചുമാറ്റി ആകാശപ്പാത നിര്‍മിക്കാന്‍ കരാര്‍ക്കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിനു ദേശീയപാത അഥോറിറ്റി (എന്‍എച്ച്എഐ) നിര്‍ദേശം നല്കി.
നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിനു തുറന്നുനല്‍കിയ ഭാഗമാണിത്. മഴക്കാലത്തു വെള്ളപ്പൊക്കമുണ്ടാകുന്ന മയിച്ച പ്രദേശം ചതുപ്പുനിലമാണെന്ന കാര്യം കണക്കിലെടുത്താണ് ഇവിടെ മണ്ണുപരിശോധന നടത്തിയത്. പാതയുടെ സമീപത്തു രണ്ടു ഭാഗത്തും തോടുകളും പുഴയും തടാകവുമുണ്ട്.
ഇവിടെയുണ്ടായിരുന്ന തടാകം നിര്‍മാണത്തിന്റെ ഭാഗമായി നികത്തിയിരുന്നു. ദേശീയപാത നിര്‍മാണത്തിലെ ഏറ്റവും സങ്കീര്‍ണമായ മേഖലയായാണ് കാര്യങ്കോട് പാലം മുതല്‍ ചെറുവത്തൂരിലെ പഴയ ചെക്പോസ്റ്റ് വരെയുള്ള ഭാഗത്തെ കണക്കാക്കുന്നത്. വീരമലയും ഈ മേഖലയിലാണു സ്ഥിതിചെയ്യുന്നത്. വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍ തടയുന്നതിനുള്ള സുരക്ഷാപദ്ധതിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
District News
പയ്യാവൂർ: സെൻസസിൽ ഏർപ്പെട്ടിരിക്കുന്ന എന്യുമറേറ്റർമാരായ അധ്യാപകർക്ക് ഫീൽഡിൽനിന്ന് ലഭിച്ച വിവരങ്ങൾ അവരെ വിളിച്ചുകൂട്ടി പ്രാദേശിക ഭരണകൂടം ചർച്ച ചെയ്യണമെന്ന് കത്തോലിക്ക കോൺഗ്രസ്. ഓരോ കുടുംബങ്ങളും നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങൾ ആരും അറിയുന്നി ല്ലെന്നും പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പഞ്ചായത്ത് അധികാരികൾ ഫീൽഡ് വിസിറ്റ് ചെയ്ത് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നില്ലെന്നും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി കുറ്റപ്പെടുത്തി.
ഇപ്പോഴത്തെ പ്രവർത്തനങ്ങളെല്ലാം വാട്സാപ്പിലൂടെയാണ്. ഒന്നും നേരിട്ട് കാണാനും മനസിലാക്കാനും ആരും തയാറാകാത്തതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. സമൂഹത്തിൽ ഒരുപാട് കുടുംബങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്നു. അഭിമാനത്താൽ പലരും പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ല എന്നും യോഗം ചൂണ്ടിക്കാട്ടി. കടുത്ത സാമ്പത്തിക പ്രതിസന്ധി, രോഗങ്ങൾ, പട്ടിണി, മാനസിക പ്രശ്നങ്ങൾ, വെള്ളം, വെളിച്ചം, റോഡ്, വാസയോഗ്യമല്ലാത്ത വീടുകൾ, മദ്യപാനം, ലഹരി ഉപയോഗം ഇതെല്ലാം സർവസാധാരണമായി മാറി. ഇതിനെതിരേ നടത്തുന്നതെല്ലാം തൊലിപ്പുറത്തുള്ള ചികിത്സകളാണെന്നും ഇനിയെങ്കിലും പ്രാദേശിക ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ്, ബെന്നിച്ചൻ മഠത്തിനകം , ഐ.സി. മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പയ്യന്നൂർ: ശില്പരൂപത്തില് പുനര്‍ജനിച്ച അച്ഛനെ കാണാന്‍ മകനെത്തി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അര്‍ധകായ പ്രതിമ കാണാനാണ് ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ വിഎസിന്റെ മകന് വി.എസ്. അരുണ്‍കുമാർ എത്തിയത്. കാനായിയിലെ പണിപ്പുരയിലാണ് വി.എസിന്റെ ശില്പം ഒരുങ്ങുന്നത്.
ആലപ്പുഴയില്‍ വിഎസിന്റെ വീട്ടില്‍ സ്ഥാപിക്കാനാണ് മൂന്നര അടി ഉയരമുളള അര്‍ധകായ ശില്പം ഫൈബര്‍ ഗ്ലാസില്‍ നിര്‍മിക്കുന്നത്. മകൻ വി.എസ്.അരുണ്‍ കുമാറിന്റെ നിര്‍ദേശപ്രകാരം ചിരിക്കുന്ന മുഖത്തോട് കൂടി ആളുകളെ നോക്കുന്ന രീതിയിലുള്ള വെങ്കലനിറം പൂശിയ ശില്പമാണ് ഉണ്ണി നിര്‍മിക്കുന്നത്. ഫൈബര്‍ ഗ്ലാസിലേക്ക് മാറ്റുന്നതിന് മുമ്പായി കളിമണ്ണില്‍ നിര്‍മിച്ച ശില്പം വിലയിരുത്താനാണ് അരുണ്‍കുമാര്‍ പണിപ്പുരയിലെത്തി നിര്‍ദേശങ്ങള്‍ നല്‍കിയത്. സിപിഎം കോറോം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.വി. ഗിരീഷും കൂടെയുണ്ടായിരുന്നു. വിഎസിന്റെ ഒന്നാം ചരമവാർഷികമായ നാളെ ആലപ്പുഴയിലെ വിഎസിന്റെ വീട്ടില്‍ ശില്പം സ്ഥാപിക്കും.
District News
കണ്ണൂർ: തലശേരി ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടും കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണാ പത്രത്തിൽ ഒപ്പുവച്ചു. എറണാകുളം ബ്രോഡ്വേയിലുള്ള മേജർ ആർച്ച് ബിഷപ് ഹൗസിൽ സർവകലാശാല രജിസ്ട്രാർ ഡോ. അഭിലാഷ് ബാബുവും ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഫാ. ഡോ. ഫിലിപ്പ് കവിയിലുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഇതോടെ ക്രിസ്റ്റ്യൻ സ്റ്റഡീസ് ഡിപ്ലോമ കോഴ്സുകളിൽ വിദ്യാർഥികൾക്ക് പഠനം സാധ്യമാകും.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. വി.പി. ജഗതിരാജ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും സമൂഹത്തോടുള്ള പ്രതിബദ്ധതയും ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവയ്പാണ് ഈ ധാരാണാപത്രമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർഥി കേന്ദ്രീകൃതവും പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകൾ ഡിസൈൻ ചെയ്യുന്നതിന് സർവകലാശാല പ്രതിജ്ഞബദ്ധമാണെന്നും വിസി പറഞ്ഞു.
ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലറും തലശേരി ആർച്ച്ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. അറിവും മൂല്യങ്ങളും കൈകോർക്കുമ്പോഴാണ് യഥാർഥ വിദ്യാഭ്യാസം സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യരുടെ താത്വിക ചിന്തകളും ശ്രീനാരായണ ഗുരുവിന്റെ മാനുഷിക നിലപാടുകളാണ് നവോത്ഥാനത്തിന് ഗതിവേഗം കൂട്ടിയതെന്നും ആർച്ച്ബിഷപ് പറഞ്ഞു.
സിൻഡിക്കേറ്റ് അംഗങ്ങളായ ജി. സുഗുണൻ, ഡോ. റെനി സെബാസ്റ്റ്യൻ, ഡോ. ജോസഫ് കാക്കരമറ്റത്തിൽ, റോബിൻ സേവ്യർ, ഡോ. ജാൻ എലിസബത്ത് ജോസഫ്, സുബിൻ ആന്റണി മെഹർ റൈനോൾഡ്, കോട്ടയം സെന്റ് തോമസ് സെമിനാരി വൈസ് റെക്ടർ ഫാ. ഡോ. മനു മാപ്പിളപറമ്പിൽ, സിസ്റ്റർ ഡോ.റോസ്ലറ്റ്, ജോർജ് തയ്യിൽ എന്നിവർ പങ്കെടുത്തു.
District News
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ സ്റ്റാഫ് കാന്റീൻ അടച്ചുപൂട്ടി മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിക്കാൻ നടപടിയായില്ല. മാസങ്ങളോളം അടഞ്ഞുകിടന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണു വിമാനത്താവളത്തിന്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചശേഷം നല്ലനിലയിൽ വർഷങ്ങളോളം പ്രവർത്തിച്ച കാന്റീൻ കഴിഞ്ഞ ഡിസംബറിലാണു പൂട്ടിയത്. വിമാനത്താവള കമ്പനിയായ കിയാലിന് നൽകേണ്ട വാടക വൻതോതിൽ കുടിശിക വന്നതിനെ തുടർന്നാണു കാന്റീൻ പൂട്ടിയതെന്നാണു വിവരം. എയർപോർട്ട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണു കാന്റീൻ നടത്തിയിരുന്നത്.
പ്രതിമാസം രണ്ടരലക്ഷത്തോളം രൂപയാണു വാടകയിനത്തിൽ കിയാലിന് നൽകേണ്ടത്. വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വേറെയും നൽകണം. ഒരുവർഷത്തോളം വാടക കുടിശികയുണ്ടായിരുന്നതായി പറയുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും തുക അടയ്ക്കാതെ വന്നതോടെയാണു കാന്റീനിലേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ചത്.
വരുമാനം കുറഞ്ഞതിനെത്തുടർന്നു വാടക കുറയ്ക്കണമെന്ന് കിയാലിനോട് സൊസൈറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നു സൊസൈറ്റി അധികൃതർ അന്ന് അറിയിച്ചിരുന്നു. മാസങ്ങളായി കാന്റീൻ അടച്ചിട്ടതോടെ ജീവനക്കാർ പ്രയാസത്തിലായിരുന്നു. കാന്റീൻ തുറന്നു പ്രവർത്തിക്കാനുളള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
District News
കണ്ണൂർ: ആയിരക്കണക്കിനാളുകൾക്ക് ആശ്വാസമായ ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പൊതിച്ചോർ വിതരണത്തിൽ രാഷ്ട്രീയം കാണുന്നത് ആരോഗ്യമന്ത്രി കെ. മുരളീധരനെന്ന് സംസ്ഥാന സെക്രട്ടറി വി.കെ .സനോജ് എംഎൽഎ. ഭക്ഷണം നൽകുമ്പോൾ അതിൽ ഒരു രാഷ്ട്രീയ ഇടപെടലും ഡിവൈഎഫ്ഐ നടത്തിയിട്ടില്ല. ഇതുവരെ തുടർന്നിരുന്നതുപോലെ വരുംദിവസങ്ങ ളിലും പൊതിച്ചോർ വിതരണം ചെയ്യും.
ഒരു മന്ത്രിക്കും അത് തടയാനാകില്ലെന്നും സനോജ് പറഞ്ഞു. ഡിവൈഎഫ്ഐയ്ക്ക് വിവിധയിടങ്ങളിലായി നൂറുകണക്കിന് ആംബുലൻസുകളുണ്ട്. അതും നിർത്താൻ മന്ത്രി പറയുമോ? ഓരോ ദിവസവും ആയിരത്തിലേറെപ്പേർക്ക് രക്തംദാനം ചെയ്യുന്ന സംഘടനയാണ് ഡിവൈഎഫ്ഐ. ഉമ്മൻചാണ്ടി ഭരിക്കുമ്പോഴും ഏറ്റവും കൂടുതൽ രക്തംദാനം ചെയ്ത സംഘടനയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ഡിവൈഎഫ്ഐയ്ക്കാണ്. ഡിവൈഎഫ്ഐയുടെ രക്തദാനവും തടയുമെന്ന് മന്ത്രി പറയുമോ? എന്തിനാണ് മുരളീധരൻ ഡിവൈഎഫ്ഐയെ ഭയക്കുന്നതെന്നും സനോജ് ചോദിച്ചു.
ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തിയത് യുഡിഎഫ് നേതാക്കളാണ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിൽ ഒരു ക്രമസമാധാന പ്രശ്നവും ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും സനോജ് പറഞ്ഞു.
District News
കണ്ണൂർ: ചിറക്കൽ ഓണപ്പറമ്പിൽ കോൺഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വച്ചു. ഇന്നലെ രാവിലെയാണ് ഓണപ്പറമ്പ് ലക്ഷം വീട് കോളനിക്ക് സമീപത്തെ ഇല്ലത്ത് വളപ്പിൽ സജഹാസിന്റെ വീട്ടു മുറ്റത്ത് റീത്ത് കണ്ടത്. ചിറക്കൽ നോർത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം സെക്രട്ടറിയുമാണ് സഹജാസ്. വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സിപിഎം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. ചിറക്കൽ ബ്ലോക്ക് പ്രസിഡന്റ് കൂക്കിരി രാജേഷ്, വൈസ് പ്രസിഡന്റ് മോഹനൻ, ചിറക്കൽ മണ്ഡലം യുഡിഎഫ് ചെയർമാൻ പി.ഒ. ചന്ദ്രമോഹൻ, മണ്ഡലം പ്രസിഡന്റ് കെ. ബാബു, അജയകുമാർ എന്നിവർ വീട് സന്ദർശിച്ചു.
District News
ഇരിട്ടി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം ലക്ഷ്യമിട്ട് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുകയാണെന്നും ഒരു വർഷത്തിലേറെയായി നിലച്ചുകിടക്കുന്ന ബാരാപോൾ ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതി ഉത്പാദനം അടുത്ത വർഷം പുനരാരംഭിക്കാനാകുമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമായിരിക്കും പദ്ധതി വീണ്ടും പ്രവർത്തനക്ഷമമാക്കുകയെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ പത്തിലൊന്ന് വരെ ഉത്പാദിപ്പിക്കാനുള്ള ശേഷിയുള്ള പദ്ധതിയാണിത്. ഉത്പാദനം ഒരു വർഷത്തിലേറെയായി നിലച്ചിട്ടും മുൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ദീർഘകാല വൈദ്യുതി വാങ്ങൽ പദ്ധതി പിന്നീട് നിർത്തലാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ 24 മണിക്കൂറും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവരുന്നതിനാൽ കെഎസ്ഇബിക്ക് ഏകദേശം 800 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ വൈദ്യുതി മന്ത്രിമാർ ഉയർത്തുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പ്രതികരിച്ചു.
District News
കണ്ണൂർ: കേരള തീരത്തോടനുബന്ധിച്ച് മത്സ്യബന്ധനത്തിന് വൻകിട കപ്പലുകൾക്ക് അനുവാദം നൽകിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എഐടിയുസി ) സംസ്ഥാന ക്യാമ്പ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ നിയന്ത്രണ മേഖലയിലുള്ള കടലിൽ മത്സ്യ ബന്ധനത്തിന് ഒരു ലക്ഷത്തോളം യാനങ്ങൾ മതിയെന്നിരിക്കെ മൂന്നു ലക്ഷത്തിലധികം യാനങ്ങൾ ഉണ്ടെന്ന് ക്യാമ്പ് ചൂണ്ടിക്കാട്ടി.
കൂടാതെ ഉയർന്ന സബ്സിഡി നൽകി വൻകിട കപ്പലുകൾക്ക് അനുവാദം നൽകുന്നത് മത്സ്യ സമ്പത്തിന്റെ നാശത്തിനിടവരുത്തുമെന്നും കേരളത്തിലെ മത്സ്യബന്ധന യാനങ്ങളെ പ്രതിസന്ധി യിലാക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
വേമ്പനാട് കായൽ സംരക്ഷണ അഥോറിറ്റി രൂപീകരി ക്കുക, തീരപ്രദേശത്ത് ഖനനവും കുടിയൊഴിപ്പിക്കലും ലക്ഷ്യംവച്ചുള്ള തുറമുഖ നഗര പദ്ധതി ഉപേക്ഷിക്കുക, മുതലപ്പൊഴിയിലെ അപകട മരണങ്ങൾ തടയുന്നതിനും മത്സ്യ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനും നടപടികൾ സ്വീകരിക്കുക, മത്സ്യ ബന്ധന മേഖലകളിൽ സി പ്ലൈയിൻ പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും ക്യാമ്പ് ഉന്നയിച്ചു. സമാപന സമ്മേളനം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ബജറ്റ് അവതരണം മലയാളത്തിലാണെങ്കിലും തീരദേശവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ഇംഗ്ലീഷിലുള്ള തലക്കെട്ടുകളാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിർമലാ സീതാരാമന്റെ കേന്ദ്ര ബജറ്റിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ചേർത്ത് ഇത്തരം പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ അതിനെതിരേ പ്രതികരിച്ചതാണ്. എന്നാൽ അതിന്റെ മറ്റൊരു രൂപമായിട്ടാണ് മേൽപ്പറഞ്ഞ പേരിൽ സംസ്ഥാന ബജറ്റിൽ ഇത്തരം പദ്ധതികൾ ഇടം പിടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ആർ. പ്രസാദ് ക്ലാസ് നയിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.എൻ. ചന്ദ്രൻ , ടി. രഘുവരൻ, പി. അജയകുമാർ, എം.കെ. ഉത്തമൻ, എ.കെ. ജബ്ബാർ, വിവേക് വാടിയിൽ എന്നിവർ പ്രസംഗിച്ചു.
District News
പയ്യാവൂർ: മലയോരത്തെ പ്രധാന ടൗണായ പയ്യാവൂരിൽ പോലീസ് എയ്ഡ് പോസ്റ്റ് ഇനിയും യാഥാർഥ്യമായില്ല. പോലീസ് സ്റ്റേഷൻ കണ്ടകശേരിയിലേക്ക് മാറിയതോടെ ബസ്സ്റ്റാൻഡിൽ സുരക്ഷയില്ലാത്ത സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു. ബ്ലാത്തൂർ റോഡിൽ കോട്ടയം അതിരൂപതയുടെ കണ്ടകശേരി പള്ളി സൗജന്യമായി നല്കിയ സ്ഥലത്താണ് നിലവിൽ എല്ലാ സൗകര്യങ്ങളുമുള്ള പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
അഞ്ചുവർഷം മുന്‍പ് പോലീസ് സ്റ്റേഷൻ ഉദ്ഘാടന വേളയിൽ ബസ്സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഇരുട്ടായാൽ ബസ്സ്റ്റാൻഡിൽ നാഥനില്ലാത്ത അവസ്ഥയാണ്. കള്ളൻമാരുടെ ശല്യവും രൂക്ഷമാണെന്ന് വ്യാപാരികൾ പറയുന്നു.
അഞ്ചു വർഷത്തിനുളളിൽ ചെറുതും വലുതുമായ മൂന്ന് കവർച്ചകൾ ഇവിടെ നടന്നു. കഴിഞ്ഞദിവസം മാവേലി സ്റ്റോറിൽ കവർച്ചാശ്രമവും നടന്നു. പകൽ സമയം ഹോംഗാർഡ് പോലും പയ്യാവൂരിൽ ഇല്ല. എയ്ഡ് പോസ്റ്റ് എന്ന ആവശ്യവുമായി പ്രക്ഷോഭത്തിനിറങ്ങുകയാണ് വ്യാപാരികൾ.
District News
ആലക്കോട്: തേർമല അൽഫോൻസാഗിരി പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി. 27 വരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് ജപമാലയും 4.30 ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ. ഡോ. തോമസ് തെങ്ങുംപള്ളിൽ, ഫാ. തോമസ് മണവത്ത്, ഫാ. സെബാസ്റ്റ്യൻ തൈപ്പറമ്പിൽ, ഫാ. ജോസഫ് കരിങ്ങാലിക്കാട്ടിൽ, ഫാ. മാത്യു ശാസ്താംപടവിൽ, ഫാ. ജേക്കബ് പള്ളിനിരാക്കൽ, ഫാ. ജോർജ് തെക്കേവയലിൽ, ഫാ. ജോൺ മണ്ണൂർ, ഫാ. ജോസഫ് ഈനാച്ചേരിൽ എന്നിവർ കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ 28ന് രാവിലെ 9.30 ന് നടക്കുന്ന ജപമാല, 10ന് ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം എന്നിവയ്ക്ക് ഫാ. ജിൻസ് പ്ലാവുനിൽക്കുംപറമ്പിൽ കാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം, പാച്ചോർ നേർച്ച.
District News
ചെറുപുഴ: ചെറുപുഴ സെൻറ് മേരീസ് ഫൊറോന പള്ളി കുടുംബസംഗമവും ബയോ മൗണ്ടൻ വാരാഘോഷവും സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്നു. മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. ബയോ മൗണ്ടൻ കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതാണെണ് അദ്ദേഹം പറഞ്ഞു.
കർഷകരുടെ ഉത്പന്നങ്ങൾ ഉയർന്ന വിലയ്ക്കെടുത്ത് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും മായവും വിഷവുമില്ലാത്ത ശുദ്ധമായ കറി പൗഡറുകൾ, മസാലപ്പൊടികൾ, പുട്ട്, പാലപ്പം എന്നിവയുടെ പൊടികൾ തയാറാക്കി വിപണിയിലെത്തിക്കുന്ന പ്രവർത്തനങ്ങളാണ് ബയോ മൗണ്ടൻ ചെയ്യുന്നതെന്ന് സെബാസ്റ്റ്യൻ പാലാക്കുഴി പറഞ്ഞു.
അസിസ്റ്റന്റ് വികാരി ഫാ. എബിൻ മങ്കുഴി, ഇടവകാ കോ -ഓർഡിനേറ്റർ ഷിന്റോ കൈപ്പനാനിക്കൽ എന്നിവർ പ്രസംഗിച്ചു. ഡോ. അലക്സ് ജോർജ് കാവുകാട്ട് ക്ലാസിന് നേതൃത്വം നൽകി.
District News
അലക്സ്നഗർ: അലക്സ്നഗർ തൂക്കുപാലത്തിൽ കാറ്റിൽ വീണ മരം രണ്ട് മാസമായിട്ടും മുറിച്ചു മാറ്റിയില്ല. ഇത് തൂക്കുപാലം ഉപയോഗിക്കുന്നവർക്കും ദുരിതമായി. കാട് കയറിയതോടെ പാലം യാത്രാ യോഗ്യമല്ലാതായി. മഴയുടെ തുടക്കത്തിൽ ഉണ്ടായ കാറ്റിലാണ് തൂക്കുപാലത്തിന് അരികി ലുള്ള കാട്ടു മരം പാലത്തിലേക്ക് വീണത്. മേയ് 11ന് പുലർച്ചെയായിരുന്നു സംഭവം.
മരം മുറിച്ചു മാറ്റാൻ നടപടി ഉണ്ടായില്ല. പാലം സംരക്ഷണ സമിതി നഗരസഭയോടും മറ്റു പരാതി പറഞ്ഞുവെങ്കിലും ആരും ചെവി കൊണ്ടില്ല. അലക്സ് നഗറിൽ പുതിയപാലം വന്നെങ്കിലും എളുപ്പം അക്കരെ എത്താൻ ഇപ്പോഴും തൂക്കുപാലം തന്നെയാണ് പ്രധാനം. അവധി ദിവസങ്ങളിലും മറ്റും റീൽസ് എടുക്കാനും അസ്തമയം ആസ്വദിക്കാനും നിരവധി പേർ ഇവിടെ എത്താറുണ്ട്.
മരം മുറിച്ചു മാറ്റി തൂക്കുപാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തി എത്രയും വേഗം പാലം സഞ്ചാര യോഗ്യമാക്കണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം.
District News
പയ്യന്നൂർ: 1976 ഒക്ടോബര്‍ ഒന്നിന് രൂപീകൃതമായി പാല് വിതരണ രംഗത്ത് സജീവമായ വെള്ളൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റി സുവര്‍ണ ജൂബിലി നിറവിൽ. ആറുമാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ നടത്തുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഇന്നു വൈകുന്നേരം 3.30ന് മുന്‍ മന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് ടി.ഐ. മധുസൂദനന് അധ്യക്ഷത വഹിക്കും. പയ്യന്നൂര്‍ നഗരസഭ ചെയര്മാന് സരിന് ശശി മുഖ്യാതിഥിയാകും.
സൊസൈറ്റി പ്രസിഡന്റ് എ.വി. കുഞ്ഞിക്കണ്ണൻ, മുന്‍ എംഎല്‍എ സി. കൃഷ്ണൻ, വി. നാരായണൻ, പി. സന്തോഷ്, കെ.വി. സുധാകരൻ, കെ.വി. ജ്യോതി, ഇ. ഭാസ്കരന് തുടങ്ങിയവര്‍ പ്രസംഗിക്കും. ഹൈടെക് ഫാം ഉദ്ഘാടനം, ക്ഷീര കര്‍ഷക സെമിനാർ, കന്നുകാലി പ്രദര്‍ശനം, സുവര്‍ണ ജൂബിലി സ്മാരക മന്ദിര സമര്‍പ്പണം, കലാപരിപാടികൾ, സുവര്‍ണ ജൂബിലി ആഘോഷ സമാപനം തുടങ്ങിയ വിവിധ പരിപാടികളോടെയാണ് സുവര്‍ണ ജൂബിലിയാഘോഷം സംഘടിപ്പിക്കുന്നത്.
1976ല്‍ 50 ലിറ്റര്‍ പാല് ശേഖരിച്ച് ജനത അഗ്രികള്‍ച്ചറല്‍ ആന്റ് ഡയറി ഫോറം എന്ന പേരില്‍ തുടങ്ങുകയും 1982ല്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റിയായി മാറുകയും ചെയ്ത സ്ഥാപനം ഇന്ന് 60,000 ലിറ്റര്‍ പാല് കൈകാര്യം ചെയ്യുന്ന ഉത്തരമലബാറിലെ പ്രമുഖ സ്ഥാപനമായി വളര്‍ന്നുവെന്ന് വര്‍ക്കിംഗ് കമ്മിറ്റി ചെയര്മാന് പി. സന്തോഷ്, സൊസൈറ്റി പ്രസിഡന്റ് എ.വി. കുഞ്ഞിക്കണ്ണൻ, സെക്രട്ടറി ടി. രഞ്ജിത്ത്, കെ.വി. സുധാകരൻ, കെ. സതീശന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
District News
പയ്യാവൂർ: മക്കൾ വിദേശത്തുള്ള പ്രായമേറിയ മാതാപിതാക്കൾക്ക് ശരീരികവും മാനസികവുമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീകണ്ഠപുരത്ത് പ്രവർത്തനമാരംഭിച്ച "മോർ ഹാപ്പിനസ് ഫോർ യുവർ പാരന്റ്സ്' സംരംഭത്തിന്റെ ലോഗോ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.
പ്രഫഷണൽ ട്രെയിനിംഗ് ലഭിച്ചിട്ടുള്ള ജീവനക്കാർ വീടുകളിലെത്തി വയോധികരായ മാതാപിതാക്കളോട് സംസാരിച്ചിരിക്കുകയും ഹോസ്പിറ്റൽ കെയർ, ഫ്രീ മെഡിക്കൽ ചെക്കപ്പ്, പിക്നിക്, ഫോൺ, വാട്ടർ, കറന്റ്, വൈഫൈ, ബിൽ പേയ്മെന്റുകൾ, സിനിമ കാണിക്കാൻ തിയേറ്റർ വിസിറ്റിംഗ്, ആരാധനാലയങ്ങളിൽ പോകാനും അങ്ങനെ എല്ലാ ആവശ്യങ്ങൾക്കും പ്രായമായവരുടെ മക്കളെ പോലെ നിന്നു കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതാണ് സംരംഭത്തിന്റെ പ്രവർത്തനം. ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മോർ ഹാപ്പിനെസ് സാരഥികളായ ടി. കിഷോർ ലാൽ, ഷിനോ പാറയ്ക്കൽ, ഫിലോമിന തോമസ് തുടങ്ങിയവർ പങ്കെടുത്തു.
District News
ചെറുപുഴ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി വാർഷിക പൊതുയോഗവും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും നടന്നു. ടിഎസ്എസ്എസ് മേഖലാ പ്രസിഡന്റ് ജെമിനി എം. ജോസഫ് ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഫാ. ജോർജ് എളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഫാ. സിജോ മേനാച്ചേരി, ഐ.ടി. ജോർജ്, ഷെർലി ജോസഫ്, വത്സമ്മ ടോമി, സിസ്റ്റർ മെർലിൻ, വത്സമ്മ ജോൺ, ജിനോ ജോസ് എന്നിവർ പ്രസംഗിച്ചു.
District News
നിടുവാലൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്)ആഭിമുഖ്യത്തിൽ നിടുവാലൂരിൽ പ്രവർത്തിച്ചു വരുന്ന ക്രെഡിറ്റ് യൂണിയന്റെ വാർഷിക പൊതുയോഗം ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു.
ചെങ്ങളായി സമരിറ്റൻ ആശ്രമത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെറിൻ സിഎസ്ടി അധ്യക്ഷത വഹിച്ചു. നിടുവാലൂർ ക്രെഡിറ്റ് യൂണിയൻ പ്രസിഡന്റ് ബീന ജോസഫ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി സാമുവൽ പൂവത്തിനാൽ വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സിസ്റ്റർ ഡെയ്സി, ഡേവിസ് ആലങ്ങാടൻ, റാണി തോമസ് എന്നിവർ പ്രസംഗിച്ചു.
District News
വളപട്ടണം: കടവ് റോഡിൽ ഓടുമേഞ്ഞ ഇരുനില കെട്ടിടം ഭാഗികമായി തകർന്നുവീണു. വളപട്ടണം സ്വദേശി ആയാർ മജീദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇന്നലെ പുലർച്ചെ തകർന്നുവീണത്.
ആളൊഴിഞ്ഞ സമയമായതിനാൽ ദുരന്തം ഒഴിവായി. സമീപത്ത് തട്ടുകട പ്രവർത്തിക്കുന്നുണ്ട്. പകൽ സമയത്ത് ആയിരുന്നതിനാൽ അപകടം ഒഴിവായി. നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടമാണിത്. താഴത്തെ നിലയിൽ ഗോഡൗണായി പ്രവർത്തിക്കുന്നുണ്ട്. നാശനഷ്ടങ്ങൾ വ്യക്തമായിട്ടില്ല. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.